pinaray-speech-community-policing-conclave

pinarayi-vijayan

തിരുവനന്തപുരം: വര്‍ഗീയവിഭാഗങ്ങളും നിക്ഷിപ്തതാല്‍്പര്യക്കാരും പൊലീസിനും സമൂഹത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കമ്യൂണിറ്റി പൊലീസിങ് സംവിധാനത്തിന്റെ പുതുവഴികള്‍ ചര്‍ച്ചചെയ്യുന്നതിനായി കേരള പൊലീസ് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മൌലികവാദപ്രവണതകളും വിധ്വംസകപ്രവര്‍ത്തനങ്ങളും തടയുന്നതില്‍ കമ്യൂണിറ്റി പൊലീസിങ് സംവിധാനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. ആശയപരമായ വൈരുധ്യങ്ങളുടെപേരില്‍ ജനങ്ങള്‍ വിഘടിക്കുന്നത് ആശാസ്യമല്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും 21ഓളം ചെറുപ്പക്കാര്‍ നാടുവിട്ടത് ഗൌരവമായി കാണണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് സമൂഹത്തില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറേ വര്‍ഷങ്ങളായി കേരളത്തില്‍ മൗലികവാദപ്രവണതകളും സാമുദായിക ധ്രുവീകരണവും വര്‍ധിക്കുന്നുണ്ട്. വര്‍ഗീയവിഭാഗങ്ങളും നിക്ഷിപ്തതാത്പര്യക്കാരും പൊലീസിനും സമൂഹത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നു. സോഷ്യല്‍ മീഡിയയുടെ വര്‍ധിച്ച പ്രചാരം ജനങ്ങളിലെത്തിച്ചേരാന്‍ ഇവരെ സഹായിക്കുന്നു. വിധ്വംസക ശക്തികളില്‍നിന്നു ജനതയെ സംരക്ഷിക്കാന്‍ സാമൂഹികമായ ബോധവത്കരണം ശക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമത്തെക്കുറിച്ച് അവബോധമില്ലാതെയാണ് പലരും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്. പക്ഷേ, അജ്ഞതയുടെപേരില്‍ കുറ്റവാളികളെ വെറുതെവിടാനുമാകില്ല. ഇവിടെയാണ് പൊലീസ് ഇടപെടലിന്റെ പ്രസക്തി. പൊലീസും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിലൂടെ കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറയ്ക്കാനാകും. ഇത് മുന്നില്‍ക്കണ്ടാണ് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജനമൈത്രി പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതേതര സമീപനം പുലര്‍ത്താനും അപകടകരമായ പ്രവണതകള്‍ തിരിച്ചറിയാനും പൊലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. തെറ്റായ പ്രവണതകള്‍ക്കെതിരെ സത്വരവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Top