ശബരിമല തീർത്ഥാടനം; വിപുലമായ ആരോഗ്യ അവബോധ പ്രവർത്തനങ്ങൾ നടപ്പിലാക്കും; മന്ത്രി വീണ ജോർജ്

ബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഇത്തവണ വിപുലമായ ആരോഗ്യ അവബോധ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. തീർത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ, അപ്പാച്ചിമേട്, നീലിമല, ചരൽമേട്, എരുമേലി എന്നിവിടങ്ങളിലെ ആശുപത്രികളിലൂടെയും ഇതിനിടയിലുള്ള 19 എമർജൻസി മെഡിക്കൽ സെന്ററുകളിലൂടെയും പ്രത്യേക സേവനങ്ങളാണ് ആരോഗ്യ വകുപ്പ് സജ്ജമാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്.

ഇതുകൂടാതെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്നവർക്കായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് എന്നീ 6 ഭാഷകളിൽ അവബോധ പോസ്റ്ററുകളും ഓഡിയോ സന്ദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് ആരോഗ്യ സംബന്ധമായ കാര്യങ്ങൾ ചോദിച്ചറിയാൻ പല ഭാഷകളിൽ പരിശോധനാ ചോദ്യാവലിയും തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
· നിലവിൽ വിവിധ രോഗങ്ങൾക്കായി ചികിത്സയിലിരിക്കുന്നവർ ദർശനത്തിനായി എത്തുമ്പോൾ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണ്.
· സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതകാലത്ത് നിർത്തരുത്.
· സാവധാനം മലകയറുക. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുക.
· മല കയറുമ്പോൾ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി ദർശനത്തിന് എത്തുന്നതിന് ദിവസങ്ങൾക്ക് മുൻപേ നടത്തം ഉൾപ്പെടെയുള്ള ലഘു വ്യായാമങ്ങൾ ചെയ്ത് തുടങ്ങേണ്ടതാണ്.
· മല കയറുന്നതിനിടയിൽ ക്ഷീണം, തളർച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാൽ മല കയറുന്നത് നിർത്തി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.
· പാമ്പുകടിയേറ്റാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.
· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
· ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
· പഴങ്ങൾ നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക
· പഴകിയതോ തുറന്ന് വെച്ചതോ ആയ ആഹാരം കഴിക്കരുത്.
· മലമൂത്രവിസർജ്ജനം തുറസായ സ്ഥലങ്ങളിൽ നടത്തരുത്. ശൗചാലയങ്ങൾ ഉപയോഗിക്കുക. ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
· അടിയന്തിര സഹായത്തിനായി 04735 203232 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

Top