ബി.ജെ.പി നേതാവുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു; വനിത നേതാവ് ജീവനൊടുക്കി

അസം: ബി.ജെ.പിയിലെ ഉന്നത നേതാവുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ അസമില്‍ വനിതാ നേതാവ് ജീവനൊടുക്കി. ഗുഹാവതിയിലെ വീട്ടിലാണ് ബി.ജെ.പി വനിത നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിസാന്‍ മോര്‍ച്ചയിലടക്കം വിവിധ പദവികള്‍ വഹിച്ചിരുന്ന 48 കാരിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ബി.ജെ.പിയിലെ ഉന്നത നേതാവുമൊത്തുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. വനിത നേതാവിന്റെ മരണം അസം ബി.ജെ.പിയില്‍ ഞെട്ടലുണ്ടാക്കിയതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഘടനയില്‍ നിര്‍ണായകമായ സ്ഥാനങ്ങള്‍ ഇവര്‍ വഹിച്ചിരുന്നു. മൃതദേഹം ഗുഹാവതി മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചു. പ്രചരിച്ച ഫോട്ടോയിലുള്ള ബി.ജെ.പിയുടെ ഉന്നത നേതാവിനായുള്ള തിരച്ചിലിലാണ് പൊലീസ്.

Top