മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തു; പ്രതിയുടെ ചിത്രം പുറത്തുവിട്ടു

മംഗളൂരു: മംഗളൂരു വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബാഗ് കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശിക്കുന്നയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഓട്ടോയില്‍ എത്തിയ ഒരാള്‍ ഇന്‍ഡിഗോ ബുക്കിംഗ് സെന്ററിന് സമീപം ബാഗ് ഉപേക്ഷിച്ച് അതേ ഓട്ടോയില്‍ തന്നെ മടങ്ങുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

മുഖംമറച്ച് ഓട്ടോറിക്ഷയില്‍ കയറിപ്പോയ വ്യക്തിയുടെ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു നിറച്ച ബാഗ് വിമാനത്താവളത്തില്‍ ഉപേക്ഷിച്ചശേഷം മടങ്ങുന്ന ദൃശ്യങ്ങളാണ് ഇവയെന്നാണ് പോലീസിന്റെ നിഗമനം.വിമാനത്താവളത്തിന് പുറത്തെ സിസിടിവി പരിശോധനയിലാണ് ബാഗ് ഉപേക്ഷിച്ചെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മംഗളൂരുവിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബോംബ് കണ്ടെത്തിയ സംഭവം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ല.

വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിനുള്ളിലാണ് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു കണ്ടെത്തിയത്. ബോംബ് നിര്‍വീര്യമാക്കിയതായി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) വ്യക്തമാക്കി.അഞ്ഞൂറ് മീറ്ററിനുള്ളില്‍ ആഘാതം ഏല്‍പ്പിക്കാന്‍ കഴിയുന്ന അത്യുഗ്ര ശേഷിയുള്ള ബോംബാണ് കണ്ടെത്തിയത്.

Top