ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫെയ്‌സ്ബുക്കില്‍; മക്കളെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

മുംബൈ: ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ കണ്ട യുവാവ് മൂന്നു മക്കളുടെ കഴുത്തറുത്തു കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ നലസൊപര ബാബുല്‍പാഡ സ്വദേശി കൈലാഷ് പാമറാണ്(35) ശനിയാഴ്ച മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.

കൈലാഷിന്റെ ഭാര്യ ഒന്നര മാസം മുന്‍പ് ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു. പച്ചക്കറി വില്‍പനക്കാരനായ കൈലാഷിന് ലോക്ഡൗണ്‍ സമയത്ത് ജോലിയില്ലാതായതിനെത്തുടര്‍ന്ന് ഭാര്യ ഇറങ്ങിപ്പോയെന്നും ഇതേ തുടര്‍ന്ന് മാനസിക വിഷമത്തിലായിരുന്നു ഇയാളെന്ന് പിതാവ് വിജു പാമര്‍ പൊലീസിനോടു പറഞ്ഞു.

കൈലാഷിന്റെ വാടക വീട്ടില്‍ ശനിയാഴ്ചയായിരുന്നു സംഭവം. 12 വയസ്സുള്ള മകനും എട്ടും മൂന്നും വയസ്സുള്ള പെണ്‍മക്കളുമൊത്തായിരുന്നു ഇയാളുടെ താമസം. ശനിയാഴ്ച രാവിലെയാണ് ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കണ്ടത്. തുടര്‍ന്ന് ഇയാള്‍ അസ്വസ്ഥനായിരുന്നു. വൈകിട്ട് നാലു മണിയോടെ സമീപത്തെ വീട്ടില്‍നിന്ന് പിതാവ് എത്തി ഇവരെ ചായ കുടിക്കാന്‍ വിളിച്ചിരുന്നു. വരുന്നില്ലെന്നായിരുന്നു കൈലാഷിന്റെ മറുപടി. രാത്രി എട്ടായിട്ടും ഇവരെ കാണാതായതോടെ വീട്ടിലെത്തി വാതില്‍ മുട്ടിയെങ്കിലും അകത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നു.

തുടര്‍ന്ന് അയല്‍ക്കാര്‍ക്കൊപ്പം വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ നാലു മൃതദേഹം കണ്ടെത്തിയത്. നാലു പേരുടെയും കഴുത്തറുത്ത നിലയിലായിരുന്നു. ക്രൂരകൃത്യത്തിനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.

Top