ഭര്‍ത്താവ് ഫോണ്‍ ചോര്‍ത്തി ; വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ

റിയാദ്: ഫോണ്‍ ചോര്‍ത്തിയ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് സൗദി യുവതി കോടതിയെ സമീപിച്ചു. സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഭർത്താവ് താന്‍ അറിയാതെ തന്റെ സ്മാര്‍ട്ട്‌ഫോണിലെ വിവരങ്ങള്‍ സ്‌പൈവെയറിന്റെ സഹായത്തോടെ ചോര്‍ത്തിയെന്ന് ആരോപിച്ചാണ് യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്.30കാരനായ ഭര്‍ത്താവിനെതിരേയാണ് യുവതി പരിതിയുമായി കോടതിയിലെത്തിയത്.

തന്റെ സുഹൃത്തുക്കളുമായുള്ള സംഭാഷങ്ങളും മറ്റും ചോര്‍ത്തിയ ഭര്‍ത്താവ്, അവ ഉപയോഗിച്ച് തന്റെ സൗഹൃദങ്ങള്‍ തകര്‍ത്തതായും യുവതി ആരോപിക്കുന്നു.ഭര്‍ത്താവ് തനിക്ക് വാങ്ങി നല്‍കിയ പുതിയ ഫോണിലാണ് വിവരങ്ങള്‍ ചോര്‍ത്തുന്ന സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തത്. അതുപയോഗിച്ച് തന്റെ സംസാരങ്ങളും ചാറ്റുകളും സന്ദേശങ്ങളുമെല്ലാം ഭര്‍ത്താവ് രഹസ്യമായി തന്റെ ഫോണിലേക്ക് ചോര്‍ത്തിയെടുത്തു.

തന്റെ പെണ്‍ സുഹൃത്തിക്കളിലൊരാളുമായി നടത്തിയ സംഭാഷണം മറ്റൊരു സുഹൃത്തിന്റെ ഭര്‍ത്താവിന് അയച്ചു നല്‍കിയത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായും യുവതി പറഞ്ഞു.ഇതിനെ തുടര്‍ന്നാണ് യുവതി വിവാഹമോചന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
രഹസ്യം ചോര്‍ത്തിയതിനും താന്‍ അറിയാതെ തന്റെ ഫോണില്‍ സ്‌പൈവെയര്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനും ഇയാളെ ശിക്ഷിക്കണമെന്നും യുവതി കോടതിയില്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ സൈബര്‍ സുരക്ഷാ നിയമങ്ങള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ് യുവാവ് ചെയ്തിരിക്കുന്നതെന്ന് യുവതിയുടെ അഭിഭാഷകന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹര്‍ബി കോടതിയില്‍ വാദിച്ചു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഒരു വര്‍ഷം തടവും അഞ്ചു ലക്ഷം റിയാല്‍ പിഴയുമാണ് യുവാവിനെ കാത്തിരിക്കുന്നത്.

Top