ഫോണ്‍ ചോര്‍ത്തല്‍; പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ പിരിഞ്ഞു

ന്യൂഡല്‍ഹി: ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട്, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ താത്കാലികമായി പിരിഞ്ഞു. ഉച്ചയ്ക്കു രണ്ടു മണിക്ക് സഭ വീണ്ടും ചേരും. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷം ബഹളമുണ്ടാക്കുകയും പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയുമായിരുന്നു.

പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കര്‍ ഓംബിര്‍ള അഭ്യര്‍ഥിച്ചു. പ്രതിപക്ഷ പ്രതിഷേധം ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടര്‍ന്നതോടെയാണ് സഭ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.

പുതിയ മന്ത്രിമാരെ പ്രധാനമന്ത്രി മോദി പരിചയപ്പെടുത്തിയ സമയത്ത് പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനെതിനെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രൂക്ഷമായി വിമര്‍ശിച്ചു. വനിത, ദളിത്, പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് മന്ത്രിമാര്‍ വന്നത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പ്രതിപക്ഷ ബഹളത്തോട് പ്രധാനമന്ത്രി പ്രതികരിച്ചു.

ചാര സോഫ്‌റ്റ്വെയര്‍ രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ബിനോയ് വിശ്വം എംപി രാജ്യസഭയിലും എന്‍.കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയിലും നോട്ടീസ് നല്‍കി. വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യമുന്നിയിച്ചിരുന്നു.

 

Top