സ്വപ്നയെ കുടുക്കിയത് ആ ഫോണ്‍ കോള്‍; അതിവിദഗ്ധ നീക്കം എന്‍ഐഎയുടെത്

ബെംഗളൂരു: നയതന്ത്ര പാഴ്സലില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും പിടികൂടിയത് എന്‍ഐഎ സംഘത്തിന്റെ വിദഗ്ധ കരുനീക്കത്തിലൂടെ.

എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് എന്‍ഐഎ സംഘം സ്വപ്നയെയും സന്ദീപിനെയും വലയിലാക്കിയത്. സ്വപ്നയ്‌ക്കൊപ്പം ഭര്‍ത്താവും മക്കളുമുണ്ടായിരുന്നെന്നാണ് സൂചന. ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ നിന്നാണ് പ്രതികളെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

ഏഴ് ദിവസമായി ഒളിവില്‍ കഴിഞ്ഞതിനൊടുവില്‍ സ്വപ്നയെ കണ്ടെത്താന്‍ എന്‍ഐഎക്ക് തുമ്പായത് മകള്‍ വിളിച്ച ഫോണ്‍ കോള്‍ ചോര്‍ത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തിയത്. കൊച്ചിയിലായിരുന്ന സ്വപ്നയും സന്ദീപും വെള്ളിയാഴ്ചയാണ് ബെംഗളൂരുവിലേക്ക് കടന്നതെന്നാണ് സൂചന.

ഇവര്‍ക്ക് എങ്ങനെ ബെംഗളൂരുവിലേക്ക് പോകാന്‍ സാധിച്ചെന്ന് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ആരുടെയൊക്കെ സഹായം ലഭിച്ചെന്നതും അന്വേഷണവിധേയമാകും. സ്വപ്നയെയും സന്ദീപിനെയും ഞായറാഴ്ച കൊച്ചിയിലെ എന്‍ഐഎ ഓഫിസിലേക്കു കൊണ്ട് വരുമെന്നാണ് വിവരം.

Top