ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; ബിഹാറിലും ജാര്‍ഖണ്ഡിലും കനത്ത പോളിങ്

vote

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 59 മണ്ഡലങ്ങളില്‍ 979 സ്ഥാനാര്‍ഥികളുടെ വിധിയെഴുതും. ബിഹാറിലും മധ്യപ്രദേശിലും ബംഗാളിലും എട്ടുവീതവും ജാര്‍ഖണ്ഡില്‍ നാലും ഉത്തര്‍പ്രദേശില്‍ പതിന്നാലും ഹരിയാണയില്‍ പത്തും ഡല്‍ഹിയില്‍ ഏഴും മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദടക്കമുള്ള പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

ഇതുവരെയുള്ള കണക്ക് പ്രകാരം ജാര്‍ഖണ്ഡിലും ബിഹാറിലും കനത്ത പോളിങ്ങാണുള്ളത്. ജാര്‍ഖണ്ഡില്‍ 12.45, ബിഹാര്‍-9.03, ഹരിയാന-3.74, മധ്യപ്രദേശ്-4.01, ഉത്തര്‍പ്രദേശ്-6.86, ബംഗാള്‍-6.58, ഡല്‍ഹി-3.74 എന്നിങ്ങനെയാണ് ഒമ്പത് മണിവരെയുള്ള പോളിങ് ശതമാനം.

ഷീലാ ദീക്ഷിത്(കോണ്‍.), ജ്യോതിരാദിത്യ സിന്ധ്യ(കോണ്‍.),അഖിലേഷ് യാദവ് (എസ്.പി) ഡോ. ഹര്‍ഷവര്‍ധന്‍(ബി.ജെ.പി.), ജെ.പി. അഗര്‍വാള്‍(കോണ്‍.), മീനാക്ഷി ലേഖി(ബി.ജെ.പി.), അജയ് മാക്കന്‍(കോണ്‍.), മനോജ്തിവാരി (ബി.ജെ.പി.), ഗൗതംഗംഭീര്‍(ബി.ജെ.പി.), ഹന്‍സ്രാജ് ഹാന്‍സ്(ബി.ജെ.പി.) തുടങ്ങിയവരാണ് ആറാംഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖര്‍. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളില്‍ 45 സീറ്റുകളിലും 2014-ല്‍ ബിജെപിക്കായിരുന്നു വിജയം.

അതേസമയം വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ബംഗാളില്‍ ഒരു തൃണമൂല്‍ പ്രവത്തകന്‍ കൊല്ലപ്പെട്ടു.ജാര്‍ഗ്രാമില്‍ ബിജെപി പ്രവര്‍ത്തകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top