മദ്രാസ് മെഡിക്കല്‍ കോളേജിലെ 42 മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: മദ്രാസ് മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന 42 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 58 പിജി വിദ്യാര്‍ത്ഥികളില്‍ നടത്തിയ പരിശോധനയിലാണ് 42 പേര്‍ക്ക് വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്.

വിദ്യാര്‍ത്ഥി സംഘത്തിലെ ഒരാള്‍ക്ക് നേരത്തെ കോവിഡ് ബാധ സ്ഥിരീകരിക്കുകയും രോഗമുക്തി നേടുകയും ചെയ്തിരുന്നു. എന്നാല്‍ രോഗം ഭേദമായി ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയില്‍ അതേ വിദ്യാര്‍ത്ഥിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ച എല്ലാ വിദ്യാര്‍ത്ഥികളും മദ്രാസ് മെഡിക്കല്‍ കോളേജിന്റെ ബ്രോഡ് വേ മെന്‍സ് ഹോസ്റ്റലിലാണ് താമസിക്കുന്നത്. ഒരേ ശുചിമുറികളും ഭക്ഷണശാലകളും ഉപയോഗിക്കുന്നിലൂടെയാവാം രോഗബാധ ഉണ്ടായതെന്ന് സംശയിക്കുന്നു.

അതേസമയം, രോഗം സ്ഥിരീകരിച്ച എല്ലാ വിദ്യാര്‍ത്ഥികളേയും ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കോളേജും ഹോസ്റ്റലും അണുവിമുക്തമാക്കി. ഏപ്രില്‍ 27ന് 102 വിദ്യാര്‍ത്ഥികളില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ 2 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഒരു മാസത്തോളം കോളേജ് അടച്ചിട്ടിരുന്നു,

ഏപ്രിലില്‍ മദ്രാസ് മെഡിക്കല്‍ കോളേജിലേയും രാജീവ് ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയിലേയും 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഗുണമേന്മ കുറഞ്ഞ സുരക്ഷാ വസ്ത്രമാണ് തങ്ങള്‍ക്ക് വിതരണം ചെയ്തതെന്നും ഇതിലൂടെയാണ് രോഗബാധ ഉണ്ടായതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

Top