പിഎഫ്‌ഐ ഹര്‍ത്താല്‍: ഇതുവരെ അറസ്റ്റിലായത് 2242 പേര്‍

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തിൽ അക്രമങ്ങളിലേർപ്പെട്ട  45 പേര്‍ കൂടി ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റിലായി. ഇതുവരെ അക്രമസംഭവങ്ങളില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 2242 ആയി. ഇതുവരെ 355 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

28നാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. അന്നു തന്നെ സംസ്ഥാനസര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃതമായിട്ടാണ് സംസ്ഥാന സര്‍ക്കാരും പൊലീസും പ്രവര്‍ത്തിച്ചത്. നിരോധനവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മജിസ്റ്റ്‌ട്രേറ്റ്, പൊലീസ് കമ്മീഷണര്‍, പൊലീസ് സുപ്രണ്ട് എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കികൊണ്ടുള്ള ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഇന്നത്തെ കണക്ക് പ്രകാരം ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരിക്കുന്ന സംസ്ഥാനം കേരളമാണ്. ഏകദേശം 2500 ഓളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും നേതാക്കളുമാണ് കേരളത്തില്‍ അറസ്റ്റിലായിട്ടുള്ളത്.

Top