പെട്ടിമുടി ദുരന്തം; വീട് നഷ്ടപ്പെട്ടവര്‍ക്ക് അനുവദിച്ച ഭൂമി കൈമാറി

മൂന്നാര്‍: സംസ്ഥാന സര്‍ക്കാര്‍ പെട്ടിമുടി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അനുവദിച്ച ഭൂമിയുടെ കൈമാറ്റവും വീടുകളുടെ തറക്കല്ലിടലും നടന്നു. റവന്യൂ വകുപ്പ് കണ്ടെത്തിയ എട്ടു കുടുംബങ്ങള്‍ക്കാണ് പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. വീടുകളുടെ തറക്കലിടല്‍ ചടങ്ങ് വൈദ്യുതി മന്ത്രി എം.എം. മണി നിര്‍വഹിച്ചു.

കെഡിഎച്ച് വില്ലേജില്‍ ഉള്‍പ്പെട്ട കുറ്റിയാര്‍വാലിലെ 50 സെന്റ് ഭൂമിയാണ് എട്ടു കുടുംബങ്ങള്‍ക്കായി അനുവദിച്ചത്. 1964 ലെ ഭൂപതിവ് ചട്ട പ്രകാരമാണ് ഭൂമി നല്‍കിയിരിക്കുന്നത്. അപകടത്തില്‍ കാണാതായ നാലുപേരുടെ ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

66 പേരുടെ ജീവനാണ് പെട്ടിമുടി ദുരന്തത്തില്‍ നഷ്ടമായത്. നാലു പേരെ കാണാതായി. 85 ദിവസത്തിനു ശേഷമാണ് അപകടത്തില്‍പെട്ട അവശേഷിക്കുന്ന എട്ടു കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമി കൈമാറിയത്.

Top