പേട്ട കൊലപാതകം; പ്രതി നല്‍കിയ മൊഴി കള്ളമെന്ന് പൊലീസ്

തിരുവനന്തപുരം: പേട്ട കൊലപാതകത്തില്‍ പ്രതി സൈമണ്‍ ലാലന്‍ നല്‍കിയ മൊഴി കള്ളമായിരുന്നെന്ന് പൊലീസ്. മകളുടെ മുറിയില്‍ ശബ്ദം കേട്ട് ചെന്നപ്പോള്‍ കള്ളനാണെന്ന് കരുതിയാണ് കുത്തിയതെന്നായിരുന്നു പ്രതി പൊലീസിന് നല്‍കിയിരുന്ന മൊഴി.

എന്നാല്‍, അനീഷിനെ സൈമണിന് മുന്‍പരിചയമുണ്ടായിരുന്നുവെന്നും ഉപദ്രവിക്കരുതെന്ന് ഭാര്യയും മക്കളും പറഞ്ഞിട്ടും അത് അവഗണിച്ചാണ് കുത്തിയതെന്നും പൊലീസ് വെളിപ്പെടുത്തി. മരണപ്പെട്ട അനീഷ് മുമ്ബും സുഹൃത്തായ പെണ്‍കുട്ടിയെ കാണാന്‍ ഈ വീട്ടില്‍ പലവട്ടം എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

സംഭവ ദിവസം മകളുടെ മുറിയിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു സൈമണ്‍. മുറിക്കുള്ളില്‍ അനീഷാണെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞിട്ടും കേള്‍ക്കാതെയാണ് നെഞ്ചിലും മുതുകത്തും കുത്തി പരിക്കേല്‍പ്പിച്ചത്.

മകളുടെ അനുവാദത്തോടെ തന്നെയാണ് അനീഷ് മുറിക്കുള്ളില്‍ പ്രവേശിച്ചതെന്നും ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സൈമണ്‍ ലാലന്റെയും ഭാര്യയുടെയും മക്കളുടെയും അടക്കം മൊഴിയെടുത്ത ശേഷമാണ് പ്രതി അറിഞ്ഞുകൊണ്ടുതന്നെ കുത്തിയതാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

Top