പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താത്തത്‌ എന്തുകൊണ്ടെന്ന് കോടതി

കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാത്തത് എന്തുകൊണ്ടെന്ന് ആരാഞ്ഞ് ഹൈക്കോടതി. കാരണങ്ങള്‍ വ്യക്തമാക്കി ജിഎസ്ടി കൗണ്‍സില്‍ പത്തുദിവസത്തിനകം വിശദീകരണ പത്രിക നല്‍കണമെന്നും, എന്തെല്ലാം കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ജിഎസ്ടി കൗണ്‍സില്‍ ഈ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം, ഗതാഗതം സ്തംഭിപ്പിച്ചുള്ള പ്രതിഷേധ പരിപാടികളും ആഘോഷങ്ങളും നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിശദമായ മറുപടി അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പൊതുതാത്പര്യ വിഷയത്തില്‍ സ്വകാര്യ അന്യായം നല്‍കാന്‍ കഴിയില്ലെന്നും നിയമപരമായി ഹര്‍ജി നിലനില്‍ക്കില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 22ലേക്ക് മാറ്റി.

എറണാകുളം സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ കെ ഒ ജോണിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. റോഡ് ഉപരോധം സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗത്വം റദ്ദാക്കണം, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ്, സിപിഐഎം, ബിജെപി, ലീഗ്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.

Top