പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടിക്കു കീഴിലാക്കണമെന്ന് ദേവേന്ദ്ര ഫട്‌നാവിസ്

ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പന്നങ്ങള്‍ ചരക്ക് സേവന നികുതി (ജിഎസ്ടി)ക്കു കീഴില്‍ കൊണ്ടുവരണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്.

മുംബൈയില്‍ ഒരു ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്രോള്‍ അടക്കമുള്ളവ ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവരേണ്ടതുണ്ട്. എന്നാല്‍ ഇതിന് അല്‍പം സമയം വേണ്ടിവന്നേക്കും. ജനങ്ങള്‍ ജിഎസ്ടിയെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും ഇപ്പോള്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി എന്നാല്‍ ‘ഗബ്ബര്‍ സിങ് ടാക്‌സ്’ ആണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. മറ്റുള്ളവര്‍ എഴുതി നല്‍കുന്ന കാര്യങ്ങളാണ് രാഹുല്‍ ഗാന്ധി പറയുന്നത്. സ്വമേധയാ സംസാരിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്നും ഫട്‌നാവിസ് പറഞ്ഞു.

ശിവസേനക്കെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ഒരേസമയം ഭരണകക്ഷിയും പ്രതിപക്ഷവുമായാണ് ശിവസേന പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ ജനങ്ങള്‍ അത്തരം രാഷ്ട്രീയം അംഗീകരിക്കില്ല. ശിവസേനയുടെ മന്ത്രിമാര്‍ മന്ത്രിസഭാ യോഗങ്ങളില്‍ ഒരു തരത്തിലുള്ള വിമര്‍ശനങ്ങളും ഉന്നയിക്കാറില്ല. അവരുടെ പാര്‍ട്ടിയേക്കാള്‍ വലുതാണ് തങ്ങളെന്ന് കരുതുന്ന ചില നേതാക്കള്‍ ശിവസേനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top