മനോഹരനെ ശ്വാസം മുട്ടിച്ച് ബലപ്രയോഗം നടത്തി കൊലപ്പെടുത്തിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

തൃശൂർ : കയ്പമംഗലത്ത് നിന്നും കാണാതായ പമ്പുടമ മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വഴിയമ്പലത്തെ മൂന്നുപീടിക ഫ്യുവൽസ് ഉടമ കോഴിപറമ്പിൽ മനോഹരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും ബലപ്രയോഗം നടന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. മനോഹരന്റെ കാർ മലപ്പുറം അങ്ങാടിപ്പുറത്തു നിന്നു അന്വേഷണ സംഘം കണ്ടെത്തി.

വാഹനത്തിൽ വെച്ച് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ട്. ശരീരത്തിൽ മുറിപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഗുരുവായൂരിനടുത്ത് വഴിയരികിൽ മരിച്ച നിലയിലാണ് കയ്പമംഗലം സ്വദേശി കോഴി പറമ്പിൽ മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് മനോഹരൻ പമ്പിൽ നിന്ന് പുറപ്പെട്ടത്. ഇടയിൽ മനോഹരനെ മകൾ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഫോൺ എടുത്തയാൾ അച്ഛൻ ഉറങ്ങുകയാണെന്ന് പറഞ്ഞ് ഫോൺ പൊടുന്നനെ വെച്ചു. ഇതിനെത്തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.

രാത്രി പമ്പിൽ നിന്ന് മനോഹരൻ സ്വന്തം കാറിൽ കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. മനോഹരന്റെ കാർ മലപ്പുറം അങ്ങാടിപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായാണ് പോലീസ് നൽകുന്ന വിവരം. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്ഗീസിനാണ് അന്വേഷണ ചുമതല.

Top