വാടക ഗര്‍ഭധാരണത്തിന് ദാതാവിൽ നിന്ന് അണ്ഡകോശം സ്വീകരിക്കാനുള്ള വിലക്ക് നീക്കണമെന്ന് ഹർജി

ദില്ലി: വാടക ഗർഭധാരണം പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്ന ദമ്പതികൾ ദാതാവ് വഴി അണ്ഡകോശം സ്വീകരിക്കുന്നത് വിലക്കുന്ന വ്യവസ്ഥയ്ക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. വ്യവസ്ഥ റദ്ദാക്കണമെന്നും അസാധാരണ സാഹചര്യം കണക്കിലെടുത്ത് വാടകഗർധാരണ നടപടികളുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്ന ആവശ്യവുമായി കേരളത്തിൽ നിന്നുള്ള നാല് സ്ത്രീകളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

വാടകഗർഭധാരണ നിയമത്തിൽ ആരോഗ്യമന്ത്രാലയം കഴിഞ്ഞ മാർച്ചിനു കൊണ്ടുവന്ന നിബന്ധനകൾ ചോദ്യം ചെയ്താണ് ഹർജി. ഇതു പ്രകാരം, വാടകഗർഭധാരണം പ്രയോജനപ്പെടുത്തുന്ന ദമ്പതികൾക്കു പുറത്തു നിന്നൊരാളുടെ അണ്ഡകോശം സ്വീകരിക്കുന്നതിനു വിലക്കുണ്ട്. പകരം, ദമ്പതികളിലെ പുരുഷന്റെയും സ്ത്രീയുടെയും അണ്ഡകോശം ഉപയോഗിച്ചാകണം വാടകഗർഭ ധാരണം പൂർത്തിയാക്കേണ്ടത്.

അതേസമയം, വിധവയോ വിവാഹബന്ധം വേർപ്പെടുത്തുകയോ ചെയ്ത സ്ത്രീയാണെങ്കിൽ ദാതാവിന്റെ അണ്ഡകോശം സ്വീകരിക്കുന്നതിനു തടസ്സമില്ലെന്നാണ് മാർച്ചിൽ കൊണ്ടു വന്ന ഭേദഗതി. വാടകഗർഭധാരണ നിയമത്തിലെ മറ്റെല്ലാ വ്യവസ്ഥകളും ബാധകമായ സ്ത്രീകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ദാതാവിന്റെ അണ്ഡകോശം സ്വീകരിക്കാനാകില്ലെന്ന വ്യവസ്ഥ തങ്ങളുടെ പ്രതീക്ഷയ്ക്കും ആഗ്രഹത്തിനും തടസ്സമാകുന്നുവെന്നും ഇതിൽ മാറ്റം ആവശ്യമാണെന്നും ദമ്പതികൾ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സ്വാഭാവികരീതിയിൽ ഗർഭധാരണത്തിനുള്ള ശ്രമങ്ങൾ നേരത്തെ നടത്തിയെങ്കിലും ഇതു വിജയകരമായില്ലെന്നും ചൂണ്ടിക്കാട്ടിയുള്ളതാണ് ഹർജി. ആരോഗ്യമന്ത്രാലയം തിടുക്കപ്പെട്ടു കൊണ്ടുവന്നതാണ് ഭേദഗതിയെന്നും ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു ചിന്തിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. നിയമവിരുദ്ധവും വിവേചനപരവുമായ വ്യവസ്ഥ ഒഴിവാക്കണമെന്നതാണ് പ്രധാന ആവശ്യം.കേരളത്തിൽ നിന്നുള്ള സ്ത്രീകൾക്കായി അഭിഭാഷക മോഹിനി പ്രിയ ആണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

Top