മോഹന്‍ലാല്‍ ചിത്രം ‘നേരി’ന്റെ റിലീസ് തടയണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി എഴുത്തുകാരന്‍

മോഹന്‍ലാല്‍ നായകനാവുന്ന ജീത്തു ജോസഫ് ചിത്രം നേരിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എഴുത്തുകാരന്‍ ദീപക് ഉണ്ണിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിനേതാവും അഭിഭാഷകയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് തന്റെ കഥ മോഷ്ടിച്ചാണ് സിനിമ തയ്യാറാക്കിയിരിക്കുന്നതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. സിനിമ 21 ന് റിലീസ് ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരിക്കുന്നത്.

മൂന്ന് വര്‍ഷം മുന്‍പ് കൊച്ചിയിലെ ഹോട്ടലില്‍ വച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്ന് തന്റെ കഥ നിര്‍ബന്ധിച്ച് വാങ്ങിയെന്നും പിന്നീട് തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നും കഥാകാരന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹർജി നാളെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ച് പരിഗണിക്കും.

ദൃശ്യമുള്‍പ്പെടെയുള്ള ഹിറ്റുകള്‍ ഒരുക്കിയ ജീത്തു ജോസഫ്- മോഹന്‍ലാല്‍ കോംബോ വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ചിത്രമാണിത്. സമീപകാലത്ത് അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹന്‍ ആയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.

വലിയ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ അഭിഭാഷകന്റെ കുപ്പായമണിയുന്നത്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രവുമാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. എലോണിന് ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രന്‍, ഡിസൈന്‍ സേതു ശിവാനന്ദന്‍.

Top