പ്രതിഷ്ഠാചടങ്ങിന് പൊതു അവധി: മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി

മുംബൈ: ജനുവരി 22-ന് മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്ത് നാല് നിയമവിദ്യാര്‍ഥികള്‍ ബോംബെ ഹൈക്കോടതിയില്‍. ഇവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി 21-ാം തീയതി (ഞായറാഴ്ച) രാവിലെ പത്തരയ്ക്ക് കോടതി പരിഗണിക്കും.

ജസ്റ്റിസുമാരായ ജി.എസ്. കുല്‍ക്കര്‍ണി, നീല ഗോഖലെ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നത്.

എം.എന്‍.എല്‍.യു., മുംബൈ, ജി.എല്‍.സി., എന്‍.ഐ.ആര്‍.എം.എ. ലോ സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ശിവാംഗി അഗര്‍വാള്‍, സത്യജീത് സിദ്ധാര്‍ഥ് സാല്‍വെ, വേദാന്ത് ഗൗരവ് അഗര്‍വാള്‍, ഖുഷി സന്ദീപ് ബാംഗി എന്നീ വിദ്യാര്‍ഥികളാണ് കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

മതപരമായ ചടങ്ങ് ആഘോഷിക്കാന്‍ പൊതു അവധി പ്രഖ്യാപിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വം എന്ന തത്വത്തിന്റെ ലംഘനമാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ളതാണെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

Top