തമിഴ് സിനിമ പകുതിയില്‍ നിര്‍ത്തിവെച്ച് ബോളി വുഡിലേക്ക്; ശാലിനി പാണ്ഡെക്കെതിരെ പരാതി

മിഴിലും തെലുങ്കിലും തിളങ്ങി നില്‍ക്കുന്ന താരമാണ് ശാലിനി പാണ്ഡെ. അര്‍ജ്ജുന്‍ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം ഗംഭീര തുടക്കം കുറിച്ചത്. ഇപ്പോഴിതാ താരത്തിനെതിരെ തമിഴ് – തെലുങ്ക് പ്രൊഡ്യൂസര്‍ കൗണ്‍സിലിന് പരാതി നല്‍കിയിരിക്കുകയാണ് അഗ്‌നി സിറകുകള്‍ എന്ന തമിഴ് ചിത്രത്തിന്റെ നിര്‍മാതാവ്.

മൂതര്‍ കോടം നവീന്‍ സംവിധാനം ചെയ്യുന്ന അഗ്‌നി സിറകുകള്‍ എന്ന തമിഴ് ചിത്രം ശാലിനി കരാര്‍ ചെയ്തിരുന്നു. വിജയ് ആന്റണിയും അരുണ്‍ വിജയിയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്ത്രതിന്റെ ഷൂട്ടിങും ആരംഭിച്ചു. എന്നാല്‍ സിനിമ പകുതിയിലധികം ചിത്രീകരിച്ച് കഴിഞ്ഞ ശേഷം ശാലിനി സിനിമയുമായി സഹകരിക്കാന്‍ തയ്യാറായില്ല. സംവിധായകനും നിര്‍മാതാവും നടിയോട് കാര്യം തിരക്കി സിനിമയിലേക്ക് തിരിച്ച് വിളിച്ചെങ്കിലും നടി വിസമ്മതിച്ചു. ഇതേ തുടര്‍ന്നാണ് നിര്‍മാതാവ് ശാലിനി പാണ്ഡെയ്ക്കെതിരെ തമിഴ് – തെലുങ്ക് പ്രൊഡ്യൂസര്‍ കൗണ്‍സിലിന് പരാതി നല്‍കിയത്.

ബോളിവുഡ് സിനിമകളില്‍ അവസരം ലഭിച്ചതോടെ ശാലിനി ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ വിസമ്മതിയ്ക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. രണ്‍വീര്‍ സിംഗിന്റെ പുതിയ ചിത്രം കിട്ടിയതാണ് അഗ്‌നി സിറകുകള്‍ ഉപേക്ഷിക്കാന്‍ കാരണം. അതേ സമയം ശാലിനി പാണ്ഡെയ്ക്ക് പകരം അഗ്‌നി സിറകുകള്‍ എന്ന ചിത്രത്തില്‍ നായികയായി അക്ഷര ഹസന്‍ എത്തി. ചിത്രത്തിന്റെ ചിത്രീകരണം വിദേശ രാജ്യങ്ങളില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

 

 

Top