സ്വാമിയെ രക്ഷിക്കാന്‍ ശ്രമം; ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്ന് പരാതി

knife

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച ഹരിസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി.

പൊതുപ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസാണ് ഡിജിപി ടിപി സെന്‍കുമാറിന് പരാതി നല്‍കിയത്.

ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ നടപടി സ്വീകരിക്കണമെന്നും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. സംഭവം നടക്കുമ്പോള്‍ സ്വാമി നിലവിളിക്കാത്തത് ദുരൂഹമാണെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

വര്‍ഷങ്ങളായി പീഡനത്തിനിരയാകുന്ന പെണ്‍കുട്ടി, ഇത് മറ്റാരോടും പറയാത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ പറയുന്നു. പീഡിപ്പിച്ചയാളിന്റെ ലൈംഗികശേഷി പരിശോധന നടത്താതെ കേസ് കോടതിയില്‍ വിജയിക്കില്ലെന്ന് അറിയാവുന്ന നിയമ വിദ്യാര്‍ത്ഥിനി ലിംഗം ഛേദിച്ചത് എന്തിനാണെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സംഭവത്തില്‍ സാമ്പത്തിക ബാഹ്യഇടപെടലുകള്‍ ഉണ്ടോ എന്നും അന്വേഷിക്കണമെന്നും പരാതിക്കാരന്‍ പറയുന്നു.

അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഹരിസ്വാമിയെ പ്രത്യേക സെല്ലിലേക്ക് മാറ്റി. സ്ഥിതി മെച്ചപ്പെടുമ്പോള്‍ ജയിലിലേക്ക് കൊണ്ടുപോകാനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തില്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന് മജിസ്‌ട്രേറ്റ് ഇന്നലെ ചോദിച്ചെങ്കിലും ഹരി പ്രതികരിച്ചില്ല. എന്നാല്‍ ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതാണെന്ന് ഇയാള്‍ കഴിഞ്ഞദിവസവും പൊലീസിനോട് ആവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വെള്ളിയാഴ്ച്ച രാത്രിയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. എട്ടു വര്‍ഷമായി തന്നെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ച ശ്രീഹരി എന്ന ഹരിസ്വാമിയുടെ ജനനേന്ദ്രിയമാണ് പെണ്‍കുട്ടി മുറിച്ചത്. അഞ്ചു വര്‍ഷമായി പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു ഹരി സ്വാമി. മൂന്ന് വര്‍ഷമായി ഇയാള്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് പൊലീസിന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഭീഷണിയെ തുടര്‍ന്നാണ് ഇത്രയും നാള്‍ വിവരങ്ങള്‍ പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു.

Top