പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: വിദേശത്ത് നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പത്തനംതിട്ട സ്വദേശി റെജി താഴ്മണ്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.

റാപ്പിഡ് ടെസ്റ്റ് റിസള്‍ട്ട് ഉള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി വേണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതിനായി കോടതി നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും.

പെയ്ഡ് ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് കൊവിഡ് നെഗറ്റീവ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. 821 ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കാണ് ഇതുവരെ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതില്‍ ജൂണ്‍ 18 വരെ 136 വിമാനങ്ങളെത്തും.

രണ്ട് ലക്ഷത്തോളം പേര്‍ തിരിച്ചെത്തുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. നല്ല ശതമാനം രോഗികളാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തില്‍ ഇവരെത്തിയാല്‍ രോഗവ്യാപന തോത് ഉയരുമെന്നത് സര്‍ക്കാരിനെ കൂടുതല്‍ ആശങ്കപ്പെടുത്തി. ഇതാണ് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കാന്‍ കാരണം.

Top