പ്രസാദം കഴിച്ച 12 ഭക്തര്‍ മരിച്ചു; അന്വേഷണം ക്ഷേത്രഭാരവാഹികളിലേക്ക്

കര്‍ണാടക: ചാമരാജ് നഗറിലെ ക്ഷേത്രത്തില്‍ നിന്നും പ്രസാദം കഴിച്ച 12 ഭക്തര്‍ മരിച്ചു. ക്ഷേത്രഭാരവാഹികള്‍ തമ്മിലുള്ള വൈരാഗ്യത്തിന്റെ പേരില്‍ പ്രസാദത്തില്‍ വിഷം കലര്‍ത്തിയതാണെന്നാണ് പോലീസിന്റെ നിഗമനം. 75 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 10 പേരുടെ നില ഗുരുതരമാണ്.

കിച്ചുകുട്ടി മാരിയമ്മന്‍ കോവിലില്‍ നിന്നും പ്രസാദം കഴിച്ച 12 പേരാണ് മരിച്ചത്. മാരിയമ്മന്‍ കോവിലിലെ ഗോപുരത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മവുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നു. തുടര്‍ന്ന് ക്ഷേത്രഭാരവാഹികള്‍ പ്രസാദത്തില്‍ കീടനാശിനി കലര്‍ത്തിയതായി സംശയിക്കുന്നുവെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ക്ഷേത്രഭാരവാഹിയായ ചിന്നപ്പയെയും അയാളുടെ സഹായി മഹാദേശിനെയും കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് അഞ്ച് പേര്‍ക്ക് കൂടി പങ്കുള്ളതായി തെളിഞ്ഞു. വിഷം കലര്‍ന്ന പ്രസാദത്തിന്റെ സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്.

Top