പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ വെടിവെപ്പ് കേസിൽ ബെംഗളുരുവിലേക്ക് മുങ്ങിയ പ്രതി പൊലീസ് പിടിയിലായി. പെരുമ്പാവൂര്‍ വെടിവെപ്പ് കേസിലെ ആറാം പ്രതിയാണ് വേങ്ങൂര്‍ മുടക്കുഴ മറ്റപ്പാടന്‍ വീട്ടില്‍ ലിയോ. 25 വയസ്സുകാരനായ ലിയോ സംഭവത്തില്‍ നേരിട്ട് പങ്കെടുക്കുകയും ആദില്‍ എന്ന യുവാവിനെ വടിവാളുകൊണ്ട് വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്ത ആളാണ്. ആക്രമണത്തിന് ശേഷം ബെംഗളൂരുവിലേക്ക് മുങ്ങിയ ഇയാള്‍ കഴിഞ്ഞ ദിവസം രഹസ്യമായി നാട്ടിലെത്തിയിരുന്നു. തുടര്‍ന്ന് പുല്ലുവഴിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളില്‍ പ്രതിയാണ് ലിയോ. ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള നടപടി സ്വീകരിക്കുമെന്ന് എസ്.പി.കെ. കാര്‍ത്തിക് പറഞ്ഞു. ആദില്‍ എന്ന യുവാവിനെയാണ് പെരുമ്പാവൂര്‍ പാലക്കാട്ടുതാഴത്തു വെച്ച് ഒരു സംഘം അക്രമിക്കുകയും വെടിവെച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട എട്ട് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ ഉപയോഗിച്ചിരുന്ന തോക്കും കണ്ടെടുത്തു. റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി കെ.ബിജുമോന്‍, അയ്യമ്പുഴ ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.