പെഡ്രോ കാസിലോയുടെ അറസ്റ്റിൽ പ്രതിഷേധം: പെറുവിൽ 30 ദിവസത്തെ അടിയന്തരാവസ്ഥ

ലിമ: പെറുവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുൻ പ്രസിഡൻറ് പെഡ്രോ കാസിലോയെ പുറത്താക്കി ജയിലിലടച്ചതിനെത്തുടർന്ന് പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രി ആൽബോർട്ടോ ഒട്ടറോള രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 30 ദിവസത്തെക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാനായി ഇന്നലെ പെറുവിലുടനീളം കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട് . മുൻ പ്രസിഡൻറ് പെഡ്രോ കാസിലോയുടെ അനുയായികൾ കഴിഞ്ഞ ഒരാഴ്ചയായി പെറുവിൽ ശക്തമായ പ്രക്ഷോഭം നയിച്ച് വരികയായിരുന്നു.

ഇംപീച്ച്മെൻറിലൂടെയാണ് പ്രസിഡൻറ് പെഡ്രോ കാസ്റ്റില്ലോയെ പുറത്താക്കിയത്. പിന്നാലെ വൈസ് പ്രസിഡന്റ് ഡിന ബൊളുവാർട്ടെ പ്രസിഡന്റായി ചുമതലയേറ്റു. പെറുവിൻറെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റാണ് ഡിന. 2026 ജൂലൈ വരെ ഡിന പദവിയിൽ തുടരും.തനിക്കെതിരെയുള്ള ഇംപീച്ച്മെന്റ് ശ്രമത്തെ അട്ടിമറിക്കാനായിരുന്നു പെഡ്രോയുടെ ശ്രമം.

രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ച പെഡ്രോ പ്രതിപക്ഷ നിയന്ത്രണത്തിലുള്ള കോൺഗ്രസ് പിരിച്ചുവിടുമെന്നും അടിയന്തര സർക്കാർ രൂപീകരിക്കുമെന്നും അറിയിച്ചു. ഇതോടെ രാജ്യ വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും നിരവധി മന്ത്രിമാർ രാജിവയ്ക്കുകയും ചെയ്തു. 2021 ജൂലൈയിൽ അധികാരമേറ്റതിന് പിന്നാലെ ഇത് മൂന്നാം തവണയാണ് പെഡ്രോക്കെതിരെ ഇംപീച്ച്‌മെന്റ് നടപടി സ്വീകരിക്കുന്നത്. നേരത്തെ നടന്ന രണ്ടെണ്ണം പരാജയപ്പെട്ടിരുന്നു.

Top