പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ അനുമതി വേണം; സുപ്രീം കോടതിയെ സമീപിച്ച് കേരളം

ന്യൂഡല്‍ഹി: പാലാരിവട്ടം പാലം പൊളിക്കുന്നതിനുള്ള വിലക്ക് അടിയന്തരമായി നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. പാലത്തില്‍ തല്‍സ്ഥിതി തുടരണം എന്ന് നിര്‍ദേശിച്ച് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് പുറപ്പെടുവിച്ച മുന്‍ ഉത്തരവ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷമായി പാലാരിവട്ടം പാലം അടഞ്ഞു കിടക്കുകയാണ്. ജനങ്ങളുടെ അസൗകര്യം കാരണം പാലം പൊളിച്ച് പുതിയത് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നതായി സംസ്ഥാന സര്‍ക്കാര്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്നാല്‍ കോടതി നടപടികളെ തുടര്‍ന്ന് പാലം നിര്‍മ്മാണം വൈകുകയാണ്. കുണ്ടന്നൂര്‍, വൈറ്റില പാലങ്ങള്‍ ഈ വര്‍ഷം കമ്മീഷന്‍ ചെയ്യുന്നതോടെ പാലാരിവട്ടത്ത് വലിയ ഗതാഗത കുരുക്ക് ഉണ്ടാകും. ഇത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകും എന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പാലം പൊളിക്കുന്നതിനു മുമ്പ് ഭാരപരിശോധന നടത്തണം എന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഓഗസ്റ്റ് 28 ന് പരിഗണിക്കാന്‍ സാധ്യതയുള്ള ഹര്‍ജികളുടെ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

Top