കര്‍ശന നിയന്ത്രണത്തോടെ മുംബൈയില്‍ മുഹറം പ്രദക്ഷിണത്തിന് അനുമതി

മുംബൈ: കര്‍ശന നിയന്ത്രണത്തോടെ മുംബൈയില്‍ മുഹറം പ്രദക്ഷിണത്തിന് അനുമതി നല്‍കി. ബോംബൈ ഹൈക്കോടതിയാണ് മുഹറം പ്രദക്ഷിണത്തിന് അനുമതി നല്‍കിയത്. പ്രാദേശിക ഷിയാ മുസ്ലിം സംഘടനയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്. പ്രതീകാത്മകമായ രീതിയില്‍ പ്രദക്ഷിണം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് 30ന് വൈകുന്നേരം 4.30നും 5.30 ഇടയിലാണ് പ്രദക്ഷിണം നടത്താന്‍ അനുമതിയുള്ളത്. ട്രെക്കില്‍ മാത്രമാകും പ്രദക്ഷിണം നടത്താനാകുക.

ചടങ്ങില്‍ ആര്‍ക്കും നടന്നുകൊണ്ട് പങ്കെടുക്കാന്‍ അനുമതിയില്ല. ജസ്റ്റിസ് എസ് ജെ കാത്താവാലയും ജസ്റ്റിസ് മാധവ് ജാംദര്‍ഗവേയുടേതുമാണ് തീരുമാനം. പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്ന ഒരു ട്രെക്കില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് സഞ്ചരിക്കാനാവുക. തെരഞ്ഞെടുത്ത പാതയില്‍ മാത്രമാണ് പ്രദക്ഷിണം നടത്താനാവുക.

ആള്‍ക്കൂട്ടം തടയാന്‍ സെക്ഷന്‍ 144 അടക്കമുള്ള നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ മുഹറം പ്രദക്ഷിണത്തതിന് സുപ്രീംകോടതി അനുമതി നിരസിച്ചിരുന്നു. കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഹറം പ്രദക്ഷിണം സുരക്ഷിതമല്ലെന്ന് വിശദമാക്കിയാണ് കോടതി അനുമതി നിരസിച്ചത്.

Top