പെരുമ്പാവൂരില്‍ അസം സ്വദേശിനി വെട്ടേറ്റു കൊല്ലപ്പെട്ടു, ഭര്‍ത്താവ് ഒളിവില്‍

എറണാകുളം: പെരുമ്പാവൂരില്‍ ഇതരസംസ്ഥാന വീട്ടമ്മ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഒളിവില്‍. ഇടപ്പള്ളിയിലും കുടുംബവഴക്കിനെ തുടര്‍ന്ന് ജോലിസ്ഥലത്ത് നിന്ന് ഭാര്യയെ വിളിച്ചിറക്കി ഭര്‍ത്താവ് കുത്തിപരിക്കേല്‍പ്പിച്ചു. കേസില്‍ ഭര്‍ത്താവ് ഷിബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പാവൂര്‍ കണ്ടന്തറയിലാണ് അസം സ്വദേശിനിയായ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരുമ്പാവൂരിലെ ഫ്‌ലൈവുഡ് കമ്പനി തോഴിലാളിയായ ആസം സ്വദേശി ഫക്രൂദീന്റെ ഭാര്യ ഖാലിദാ ഖാത്തൂനാണ് മരിച്ചത്. ഖാലിദ വെട്ടേറ്റ് കിടക്കുന്നത് കണ്ട മകന്‍ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഖാലിദയുടെ ഭര്‍ത്താവ് ഫക്രൂദീന്‍ ഒളിവിലാണ്. കൊല നടത്തിയത് ഇയാളാണോ എന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

കൊച്ചി ഇടപ്പള്ളിയിലാണ് മറ്റൊരു സംഭവമുണ്ടായത്. ഇടപ്പള്ളി ടോളിന് സമീപത്തെ തുണിക്കടയിലെ ജീവനക്കാരിയാണ് കോട്ടയം സ്വദേശി സജ്‌ന. ആദ്യഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് എറണാകുളം സ്വദേശി ഷിബുവിനെ വിവാഹം കഴിച്ചു. പലവിധകാരണങ്ങളാല്‍ യോജിക്കാന്‍ കഴിയാത്തതിനാല്‍ സജ്‌ന ഷിബുവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങി വന്നു. എന്നാല്‍ വീട്ടിലേക്ക് തിരിച്ച് വരണം എന്നാവശ്യപ്പെട്ട് ഷിബു ജോലി ചെയ്യുന്ന കടയിലെത്തി.

സംസാരിക്കാനായി പുറത്ത് വന്നപ്പോഴാണ് കൈയ്യിലെ കത്തിയെടുത്ത് കുത്തിയത്. നാല് ഇടങ്ങളിലായാണ് സജ്‌നക്ക് കുത്തേറ്റത്.നെഞ്ചിന് കുത്തേറ്റെങ്കിലും സജ്‌ന അപകടനിലതരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് സജ്‌ന.സംഭവത്തില്‍ കേസെടുത്ത പൊലീസ് ഷിബുവിനെ അറസ്റ്റ് ചെയ്തു.രണ്ടാം ഭാര്യയെ കുത്തിപരിക്കേല്‍പിച്ച കേസിലും ഇയാള്‍ പ്രതിയാണ്‌

Top