പെരിയ ഇരട്ടക്കൊലപാതകക്കേസ് ; സിപിഎം അനുഭാവിയായ ഒരാള്‍ കൂടി കസ്റ്റഡിയില്‍

കാസര്‍ഗോഡ് : പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിപിഎം അനുഭാവിയായ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ഇയാളുടെ കാര്‍ പാക്കം വെളുത്തോളിയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

കൊല നടന്ന സ്ഥലത്ത് നിന്ന് കിട്ടിയ മൂന്ന് മൊബൈൽ ഫോണുകളിൽ ഒന്ന് പ്രതികളിൽ ഒരാളുടേതാണെന്നാണ് പൊലീസിന്‍റെ നിഗമനം. സ്ഥലത്ത് നിന്ന് പ്രതികളുടേതെന്ന് കരുതുന്ന വിരലടയാളവും പൊലീസിന് കിട്ടിയിട്ടുണ്ട്.

കൊലപാതകത്തിൽ പങ്കുണ്ടെന്ന് കരുതുന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരനുൾപ്പടെയുള്ളവർ ഒളിവിലാണ്. ഇവർക്ക് വേണ്ടി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

കൊല്ലപ്പെട്ടവര്‍ക്കെതിരെ മുന്‍പു സമൂഹമാധ്യമങ്ങള്‍ വഴി വധഭീഷണി മുഴക്കിയ കോളജ് വിദ്യാര്‍ഥി ഉള്‍പ്പെടെ 2 സിപിഎം പ്രവര്‍ത്തകരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

നിലവില്‍ രണ്ടു ഡിവൈഎസ്പിമാരും, നാലു സിഐമാരും, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളും ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ആവശ്യമെങ്കില്‍ അന്വേഷണ സംഘം വിപുലികരിക്കാനും പദ്ധതിയുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുന്നില്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.

ഇതിനിടെ ഇന്ന് പെരിയയിലെത്താനിരുന്ന എല്‍ഡിഎഫ് നേതാക്കളുടെ സന്ദര്‍ശനം റദ്ദാക്കി. പ്രദേശത്ത് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം

Top