പെരിയ ഇരട്ടക്കൊലപാതക കേസില്‍ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന് ക്ലീന്‍ ചിറ്റ്

കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസില്‍ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന് ക്ലീന്‍ ചിറ്റ്. സിപിഎം നേതൃത്വത്തിന് എതിരായ ആരോപണങ്ങളില്‍ വസ്തുതയില്ലെന്നും പ്രതി സജി ജോര്‍ജ്ജിനെ കെ.വി.കുഞ്ഞിരാമന്‍ സഹായിച്ചതിന് തെളിവില്ലെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ പറഞ്ഞു.

സിപിഎം ജില്ലാ നേതൃത്വത്തിന് കല്യോട്ടെ കോണ്‍ഗ്രസുകാരുമായി വിരോധമുണ്ടെന്ന വാദം തെറ്റെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. വിപിപി മുസ്തഫയുടെ പ്രസംഗത്തിന് തെളിവില്ലെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖ്യപ്രതി പീതാംബരന്റെ വ്യക്തിവിരോധം മാത്രമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. തന്നെ മര്‍ദിച്ചതിലുള്ള വിരോധത്തില്‍ തനിക്ക് അടുപ്പമുള്ള സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

അതേസമയം, കേസിലെ എട്ടാം പ്രതിയും, സിഐടി യു പ്രവര്‍ത്തകനുമായ സുബീഷിനു വേണ്ടി കോടതിയില്‍ ഹാജരായത് അഡ്വ. ആളൂരായിരുന്നു. ഒന്നാം പ്രതി പീതാംബരന് വേണ്ടിയും ഹാജരായേക്കുമെന്ന് ആളൂര്‍ കൂട്ടിച്ചേര്‍ത്തു. കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്നും, സുബീഷിനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞില്ലെന്നും ജാമ്യാപേക്ഷയില്‍ ഹാജരായ ആളൂര്‍ കോടതിയില്‍ വാദിച്ചു.

Top