പെരിയ ഇരട്ടക്കൊലപാതകം; കേസ് സിബിഐയ്ക്ക് കൈമാറിയ നടപടിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ നാളെ വിധി

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐയ്ക്ക് കൈമാറിയ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ നാളെ വിധി പറയും. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി വാദം കേള്‍ക്കണം എന്ന് കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കളും ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം.

ഒമ്പത് മാസം ആയിട്ടും വിധി പറയാത്തത് അന്വേഷണത്തെ തടസ്സപ്പെടുത്തി എന്ന് സിബിഐ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 16 നാണ് പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐയ്ക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വാദം പൂര്‍ത്തിയാക്കിയത്. കേസില്‍ വിധി വരുന്നത് വരെ തുടര്‍ന്നടപടി വേണ്ടെന്ന് കോടതി വാക്കാല്‍ സിബിഐയ്ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു. 2001 ല്‍ അനില്‍ രായ് വിഎസ് ബിഹാര്‍ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച് മാര്‍ഗരേഖ ചൂണ്ടികാട്ടിയാണ് ബന്ധുക്കള്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്.

വാദം പൂര്‍ത്തിയാക്കിയ കേസില്‍ ആറ് മാസമായിട്ടും കോടതി വിധി പുറപ്പെടുവിച്ചില്ലെങ്കില്‍ കേസിലെ കക്ഷികള്‍ക്ക് കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി വീണ്ടും വാദം കേട്ട് വിധി പറയണമെന്ന് ആവശ്യപ്പെടാനാകും. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസിന് തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതിയുടെ ഈ മാര്‍ഗരേഖ ഇവിടെ ലംഘിക്കപ്പെട്ടെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കുന്നു.

2019 സെപ്റ്റംബര്‍ 30 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സിംഗിള്‍ ബഞ്ച് സിബിഐയ്ക്ക് കൈമാറിയത്. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടികാട്ടി കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. 2019 ഒക്ടോബര്‍ 29ന് സിബിഐ 13 പ്രതികളെ ഉള്‍പ്പെടുത്തി എഫ്‌ഐഐആര്‍ സമര്‍പ്പിച്ചിരുന്നു.

Top