സ്വകാര്യ കമ്പനി വികസിപ്പിച്ച പെരെഗ്രിന്‍ ലൂണാര്‍ ലാന്റര്‍ ചന്ദ്രനിൽ വിജയകരമായി വിക്ഷേപിച്ചു

എസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 3 പേടകം ചന്ദ്രനില്‍ ഇറങ്ങി മാസങ്ങള്‍ക്ക് ശേഷം സമാനമായ മറ്റൊരു ദൗത്യത്തിന് ഒരുങ്ങുകയാണ് യുഎസില്‍ നിന്നുള്ള ഒരു സ്വകാര്യ കമ്പനി. ആസ്ട്രോബോട്ടിക് ടെക്നോളജി വികസിപ്പിച്ച പെരെഗ്രിന്‍ ലൂണാര്‍ ലാന്റര്‍ ദൗത്യം വിജയകരമായി വിക്ഷേപിച്ചു. യുണൈറ്റഡ് ലോഞ്ച് അലയന്‍സിന്റെ വുള്‍ക്കാന്‍ റോക്കറ്റിലായിരുന്നു വിക്ഷേപണം.

നാസയുടെ കൊമേര്‍ഷ്യല്‍ ലൂണാര്‍ പേലോഡ് സര്‍വീസസ് സംരംഭത്തിന്റെ ഭാഗമായാണ് ആസ്ട്രോബോട്ടിക് ടെക്നോളജിയുടെ ലാന്റര്‍ ദൗത്യം തിരഞ്ഞെടുക്കപ്പെട്ടത്.

1.9 മീറ്റര്‍ ഉയരവും 2.5 മീറ്റര്‍ വിതിയുമുള്ള പേടകമാണ് പെരെഗ്രിന്‍ ലൂണാര്‍ ലാന്റര്‍. വിവിധ ശാസ്ത്ര ഉപകരണങ്ങള്‍ ഘടിപ്പിച്ച പേടകം ചന്ദ്രനിലെ സൈനസ് വിസ്‌കോസിറ്റാറ്റിസ് പ്രദേശം ലക്ഷ്യമാക്കിയാണ് വിക്ഷേപിച്ചിരിക്കുന്നത്. ബേ ഓഫ് സ്റ്റിക്കിനെസ് എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ഓഷ്യന്‍ ഓഫ് സ്റ്റോംസിന് സമീപമുള്ള ഗ്രൂഥൈസെന്‍ ഡോംസിനോട് ചേര്‍ന്നാണ് ഈ പ്രദേശം.

ചന്ദ്രന്റെ എക്‌സോസ്ഫിയറിനെ വിശകലനം ചെയ്യുക, റെഗോലിത്തിന്റെ താപഗുണങ്ങളും ഹൈഡ്രജന്‍ സാന്നിധ്യവും വിലയിരുത്തുക. കാന്തികക്ഷേത്രങ്ങള്‍ പഠിക്കുക, റേഡിയേഷന്‍ പരിതസ്ഥിതി പരിശോധിക്കുക തുടങ്ങിയ ശാസ്ത്ര ദൗത്യങ്ങളാണ് പെരെഗ്രിന്‍ ലാന്റര്‍ നടത്തുക. ഒപ്പം അത്യാധുനിക സോളാര്‍ അരേയ്കളും പരീക്ഷിക്കും.

ലേസര്‍ റെട്രോ-റിഫ്‌ളക്ടര്‍ അരേ (എല്‍ആര്‍എ), ലീനിയര്‍ എനര്‍ജി ട്രാന്‍സ്ഫര്‍ സ്‌പെക്ട്രോമീറ്റര്‍ (എല്‍ഇടിഎസ്), നിയര്‍-ഇന്‍ഫ്രാറെഡ് വൊളാറ്റില്‍ സ്‌പെക്ട്രോമീറ്റര്‍ സിസ്റ്റം (എന്‍ഐആര്‍വിഎസ്എസ്), പ്രോസ്‌പെക്ട് അയോണ്‍ ട്രാപ്പ് മാസ് സ്‌പെക്ട്രോ മീറ്റര്‍, ന്യൂട്രോണ്‍ സ്‌പെക്ട്രോമീറ്റര്‍ സിസ്റ്റം (എന്‍എസ്എസ്) തുടങ്ങി 10 പേലോഡുകള്‍ വഹിക്കുന്ന പേടകത്തിന് 90 കിലോഗ്രാം ഭാരമുണ്ട്.

Top