ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് ; പാലോട് മാലിന്യ പ്ലാന്റില്‍ നിലപാട് മാറ്റി ആരോഗ്യമന്ത്രി

shailaja

തിരുവനന്തപുരം: പാലോട് മാലിന്യപ്ലാന്റില്‍ നിലപാട് മാറ്റി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മാലിന്യ പ്ലാന്റ് പാലോട് തന്നെ വേണമില്ലെന്ന് മന്ത്രി പറഞ്ഞു. കൂടാതെ, ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാലോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിനിടെയാണ് മന്ത്രിയുടെ പുതിയ വെളിപ്പെടുത്തല്‍.

നേരത്തെ, ഐഎംഎയുടെ പാലോട് മാലിന്യ പ്ലാന്റിനെ അനുകൂലിച്ചായിരുന്നു ആരോഗ്യമന്ത്രി കെ.കെ.ശൈലജ പ്രസ്താവന നടത്തിയത്. ആശുപത്രി മാലിന്യം സംസ്‌കരിക്കാന്‍ വേറെ വഴിയില്ലാത്തതിനാല്‍ പ്ലാന്റുമായി മുന്നോട്ട് പോകുമെന്നും, വനംമന്ത്രി കൂടി പങ്കെടുത്ത യോഗം പ്ലാന്റിന് അനുമതി നല്‍കിയിരുന്നെന്നുമാണ് കെ.കെ.ശൈലജ പറഞ്ഞത്.

ഐഎംഎയുടെ പ്ലാന്റിനെതിരെ വനംവകുപ്പ് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. പാലോട് ആശുപത്രി മാലിന്യ പ്ലാന്റ് പാടില്ലെന്ന് വിവിധ വകുപ്പുകള്‍ക്ക് തിരുവനന്തപുരം ഡിഎഫ്ഒ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. പദ്ധതി പരിസ്ഥിതിയ്ക്ക് കോട്ടമുണ്ടാക്കുമെന്നും, വന്യജീവികളെയും ബാധിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശമായ അഗസ്ത്യമലയിലാണ് ബയോ മെഡിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ നീക്കം നടക്കുന്നത്. യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ പ്രദേശത്ത് ഒരു ചെറിയ വ്യതിയാനംപോലും വരുത്താന്‍ പാടില്ലെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലും പരാമര്‍ശമുണ്ട്. കുടിവെള്ളവും പരിസ്ഥിതിയും മലിനപ്പെടുത്തി പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പെരിങ്ങമല പഞ്ചായത്തും എതിരാണ്.

Top