അവസാനം അടുക്കുമ്പോള്‍ ആളുകള്‍ കാശിക്ക് പോകും; മോദിയെ പരിഹസിച്ച് അഖിലേഷ് യാദവ്

ലഖ്‌നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരാണസി സന്ദര്‍ശനത്തിനു നേരെ പരിഹാസവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് മോദിയുടെ രണ്ടുദിവസത്തെ വാരാണസി സന്ദര്‍ശനം. യു.പിയിലെ ഇറ്റാവയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയായിരുന്നു അഖിലേഷിന്റെ പ്രതികരണം.

‘ഇത് വളരെ നല്ലതാണ്. അദ്ദേഹത്തിന് (നരേന്ദ്രമോദി) അവിടെ ഒരു മാസമല്ല, രണ്ടോ മൂന്നോ മാസം പോലും താമസിക്കാം. താമസിക്കാനുള്ള സ്ഥലമാണ് അവിടം. ആളുകള്‍ ബനാറസില്‍ തങ്ങളുടെ അവസാന നാളുകള്‍ ചെലവഴിക്കുന്നു’ -പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് അഖിലേഷ് പറഞ്ഞു. വാരാണസിയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാറും അതിന്റെ അവസാന നാളുകളിലാണെന്നും, ബി.ജെ.പിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ അല്ലായിരുന്നെങ്കില്‍ ഇറ്റാവയിലെ ക്രിക്കറ്റ് സ്‌റ്റേഡിയം ഐ.പി.എല്‍ ആതിഥേയത്വം വഹിച്ചേനെയെന്നും, യു.പിയിലെ ഭരണസംവിധാനം ഇറ്റാവയോട് വിവേചനം കാട്ടിയെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.

Top