കൊളംബോയില്‍ വന്‍ സംഘര്‍ഷം; പൊലീസും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടി

കൊളംബോ: സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമാകുന്ന ശ്രീലങ്കയിലെ തലസ്ഥാനമായ കൊളംബോയില്‍ വന്‍ സംഘര്‍ഷം. വിലക്കയറ്റത്തിലും പട്ടിണിയിലും നട്ടംതിരിഞ്ഞ ജനം പ്രസിഡന്റിന്റെ വസതിയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. അയ്യായിരത്തിലേറെ ആളുകള്‍ പൊലീസുമായി ഏറ്റുമുട്ടി. ജനത്തെ തിരിച്ചയക്കാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വടക്കന്‍ കൊളംബോയില്‍ താല്‍ക്കാലികമായി കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് പ്രതിഷേധവുമായി ജനങ്ങള്‍ പ്രസിഡന്റ് ഗോതാബായ രജപക്സയുടെ വസതിയിലേക്ക് പോയത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജനങ്ങളോട് പ്രതിഷേധ സമരങ്ങളുടെ ഭാഗമാകാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിരുന്നു. അശ്യവസ്തുക്കളും മണ്ണെണ്ണ അടക്കമുള്ളവയും ലഭ്യമാകാത്ത സാഹചര്യത്തില്‍ ജീവിതം രാജ്യത്ത് പൂര്‍ണമായും താറുമാറായിരിക്കുകയാണ്. ലോക ബാങ്കിന്റെ ലോണ്‍ അടുത്ത മാസത്തോടുകൂടി ലഭ്യമാകുമെന്നാണ് ശ്രീലങ്കയുടെ പ്രതീക്ഷ.

 

Top