ആരാധനാമൂർത്തിയിൽ വിശ്വസിക്കുന്ന മറ്റു മതങ്ങളിൽപെട്ടവരുടെ ക്ഷേത്ര പ്രവേശനം വിലക്കാനാകില്ല – മദ്രാസ് ഹൈക്കോടതി

ചെന്നൈ: ക്ഷേത്രത്തിന്റെ ആരാധനാമൂർത്തിയിൽ വിശ്വസിക്കുന്ന മറ്റു മത വിഭാഗങ്ങളിൽപ്പെട്ടവരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ ആദികേശവപെരുമാൾ ക്ഷേത്രത്തിലെ കുംഭാഭിഷേക ഉത്സവത്തിൽ അഹിന്ദുക്കൾ പ്രവേശിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

കുംഭാഭിഷേക ഉത്സവത്തിൽ ക്രിസ്തു മത വിശ്വാസിയായ മന്ത്രി പങ്കെടുക്കുന്നതിനെതിരെ സി. സോമൻ എന്ന വ്യക്തിയാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ പി.എൻ പ്രകാശ്, ആർ ഹേമലത എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കുംഭാഭിഷേകം പോലുള്ള പൊതു ഉത്സവങ്ങളിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുക്കുന്നത്. ഇതിൽ ഓരോരുത്തരുടെയും മതം തിരിച്ചറിയാൻ അധികൃതർക്ക് പ്രായോഗികമായി കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ക്രിസ്ത്യാനിയായ ഡോ. കെ.ജെ യേശുദാസ് പാടിയ ഭക്തിഗാനങ്ങൾ വിവിധ ഹിന്ദു ആരാധനാലയങ്ങളിൽ കേൾപ്പിക്കുന്നുണ്ട്. മുസ്ലിം ആരാധനാലയമായ നഗോർ ദർഗ്ഗയിലും ക്രൈസ്തവ ആരാധനലയമായ വേളാങ്കണ്ണി പള്ളിയിലും നിരവധി ഹിന്ദുക്കൾ ആരാധന നടത്താൻ എത്താറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Top