വയനാട്ടിൽ ജനം ദുരിതത്തിൽ’; പരിഹാരത്തിന് സമഗ്ര നയം വേണമെന്ന് ഹൈക്കോടതി

ന്യ മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി മനുഷ്യ ജീവന് ഭീഷണിയാകുന്ന അവസ്ഥ പരിഹരിക്കാൻ സമഗ്ര നയം രൂപീകരിക്കണമെന്ന് കോടതി നിർദ്ദേശം. ഉടനടി നടപടി സ്വീകരിക്കാത്ത പക്ഷം ഭാവിയിൽ ഫലപ്രദമായി ഇത് നേരിടാൻ ബുദ്ധിമുട്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കാട്ടുപന്നികളുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഓണററി വൈൽഡ് ലൈഫ് വാർഡൻ നിയമനം സംബന്ധിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

മുമ്പ് കാട്ടുപന്നികൾ എത്തിയത് പോലെയാണ് പല വന്യ മൃഗങ്ങളും ഇപ്പോൾ ജനവാസകേന്ദ്രങ്ങളിലെത്തുന്നത്. അവിടുത്തെ ജനങ്ങൾ ഭയചകിതരാണ്. അവിടെ താമസിച്ചാൽ മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസിലാവൂ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സംസ്ഥാനത്തെ വിനോദ സഞ്ചാര സാധ്യതകളേയും ബാധിക്കും. മനുഷ്യന്‍റെ ജീവനാണ് ഏറ്റവും പ്രധാനം.

മൃഗങ്ങളെ കൊല്ലണമെന്നല്ല, ഓരോ സാഹചര്യത്തേയും നേരിടാൻ സമഗ്രമായ നയമുണ്ടാവുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും വേണം. എന്നാൽ, ചില സാഹചര്യങ്ങളെ നേരിടാനുള്ള തീരുമാനം മാത്രമാണ് ഇപ്പോൾ സർക്കാറിനുള്ളത്. എങ്ങനെ പ്രശ്നപരിഹാരമുണ്ടാക്കണമെന്നും ജനവാസ മേഖലകൾ എങ്ങനെ സംരക്ഷിക്കണമെന്നും സർക്കാർ ആലോചിച്ച് നടപടിയെടുക്കണമെന്ന് കോടതി നിർദേശിച്ചു.

വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ നടന്ന ഹർത്താല്‍ അക്രമാസക്തമായിരുന്നു. നാട്ടുകാർ എംഎൽഎമാർക്കു നേരേ കുപ്പിയെറിഞ്ഞു. പോലീസ് ജീപ്പ് തടഞ്ഞു. കല്ലേറ് രൂക്ഷമായതിനെ തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി. നിരവധി പേർക്ക് പരുക്കേറ്റു. അതേസമയം, ലാത്തിച്ചാർജ് നടത്തിയതോടെ നാട്ടുകാരുടെ പ്രതിഷേധം കൂടുതൽ ശക്തമായി.

നേരത്തേ, പുല്‍പ്പള്ളിയിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയുകയും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. വനംവകുപ്പിന്‌റെ ജീപ്പില്‍ റീത്ത് വച്ച് പ്രതിഷേധിച്ച ജനം ജീപ്പിന്‌റെ കാറ്റഴിച്ച് വിട്ടു. വനംവകുപ്പ് എന്നെഴുതിയ റീത്താണ് വെച്ചത്. ജീപ്പിന്റെ റൂഫ് വലിച്ചുകീറുകയും ചെയ്തിരുന്നു.

Top