പെന്‍ഗ്വിനുകളുടെ കാഷ്ഠത്തില്‍ ലാഫിങ് ഗാസിന്റെ സാന്നിധ്യമെന്ന് കണ്ടെത്തല്‍

കോപന്‍ഹാഗന്‍: അന്റാര്‍ട്ടിക്കയിലെ ഒരു കൂട്ടം പെന്‍ഗ്വിനുകളുടെ കാഷ്ഠത്തില്‍ ലാഫിങ് ഗാസിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തലുമായി ഗവേഷകര്‍. കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലുമായി മുന്നോട്ട് വന്നത്. നൈട്രസ് ഓക്‌സൈഡാണ് ലാഫിങ് ഗാസെന്ന് അറിയപ്പെടുന്നത്.

‘പെന്‍ഗ്വിന്‍ കാഷ്ഠങ്ങള്‍ പെന്‍ഗ്വിന്‍ കോളനികള്‍ക്ക് ചുറ്റിലും വലിയ തോതില്‍ നൈട്രസ് ഓക്‌സൈഡ് ഉത്പാദനത്തിന് ഇടയാക്കുന്നുണ്ട്. ഇത് വലിയ മലിനീകരണത്തിന് ഇടയാക്കും. അടുത്തിടെ വളപ്രയോഗം നടത്തിയ ഡാനിഷ് വയലിനേക്കാള്‍100 മടങ്ങ് കൂടുതലാണ് ഈ പെന്‍ഗ്വിന്‍ കോളനികളില്‍ മലിനീകരണം. ഇത് ശരിക്കും തീവ്രമാണ്. കാരണം നൈട്രസ് ഓക്‌സൈഡ് സിഒ2വിനേക്കാള്‍ 300 മടങ്ങ് മലിനീകരണമുണ്ടാക്കുന്നു , ”പഠനത്തിന്റെ രചയിതാക്കളിലൊരാളായ പ്രൊഫസര്‍ ബോ എല്‍ബെര്‍ലിങ് പറഞ്ഞു.

അതേസമയം, നൈട്രസ് ഓക്‌സൈഡ് ദീര്‍ഘനേരം ശ്വസിക്കുന്നത് തലവേദന, ഭ്രമാത്മകത തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പെന്‍ഗ്വിന്‍ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നൈട്രസ് ഓക്‌സൈഡ് ഒരു വ്യക്തിയുടെ തലച്ചോറിനെയും ശരീരത്തെയും മന്ദഗതിയിലാക്കുന്നു. ഇത് പലപ്പോഴും മെഡിക്കല്‍ രംഗത്തുള്ളവര്‍ മയക്കാനാണ് ഉപയോഗിക്കുന്നത്.’മണിക്കൂറുകളോളം കാഷ്ഠത്തിന്റെ പരിസരത്ത് നിന്നാല്‍ മനസ്സാകെ കൈവിടുകയും അസുഖവും തലവേദനയും വരുമെന്നും ഗവേഷകര്‍ പറയുന്നു.

മീനുകളെയും മറ്റും ആഹാരമാക്കുന്നതിനാലാണ് പെന്‍ഗ്വിനുകളുടെ കാഷ്ഠത്തില്‍ കൂടുതലും നൈട്രസ് ഓക്‌സൈഡ് അടങ്ങാന്‍ കാരണം.ഈ കാഷ്ഠത്തിലെ നൈട്രസ് ഓക്‌സൈഡ് മണ്ണിലെത്തുമ്പോള്‍ മണ്ണിലടങ്ങിയിരിക്കുന്ന ബാക്ടീരിയ അതിനെ ഹരിതഗൃഹവാതകമാക്കി മാറ്റുകയാണ് ചെയ്യുന്നത്.

Top