പെഗാസസ്; റോ ഉദ്യോഗസ്ഥരുടെയും ടു ജി കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെയും ഫോണ്‍ ചോര്‍ത്തി

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിന്റെ കൂടുതല്‍ വിവരങ്ങള്‍ ദ വയര്‍ പുറത്തുവിട്ടു. ടു ജി കേസ് അന്വേഷിച്ച മുതിര്‍ന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ രാജേശ്വര്‍ സിങ്, അരവിന്ദ് കെജ്രിവാളിന്റെ പി.എ. ആയ മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ വി.കെ. ജെയിന്‍ തുടങ്ങിയവരുടെ ഫോണുകള്‍ നിരീക്ഷണത്തില്‍ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ടു ജി കേസും കോണ്‍ഗ്രസ് നേതാവായ ചിദംബരത്തിന് എതിരായ എയര്‍സെല്‍-മാക്സിസ് കേസും അന്വേഷിച്ച രാജേശ്വര്‍ സിങ്ങിന്റെ ഫോണ്‍ നമ്പര്‍, അദ്ദേഹത്തിന്റെ ഭാര്യയുടെയും സഹോദരിമാരുടെയും ഫോണ്‍ നമ്പരുകള്‍ ചോര്‍ത്തിയിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. കെജ്രിവാളിന്റെ പി.എ. ആയ വി.കെ. ജെയിന്റെ ഫോണും ചോര്‍ത്തലിന് വിധേയമായിട്ടുണ്ട്. നീതി ആയോഗിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ജൂനിയര്‍ ഉദ്യോഗസ്ഥന്റെയും ഫോണുകള്‍ ചോര്‍ത്തിയിരുന്നെന്നാണ് വിവരം.

രാജേശ്വര്‍ സിങ്ങിന്റെ ഫോണുകള്‍ 2007-09 കാലത്താണ് ചോര്‍ത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ രണ്ടു ഫോണുകളും ചോര്‍ത്തിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും സംയുക്തമായാണ് 2 ജി കേസ് അന്വേഷിച്ചിരുന്നത്. 2017-ല്‍ കേസിലെ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.

ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും ഉള്‍പ്പെട്ട എയര്‍സെല്‍-മാക്സിസ് കേസില്‍ അന്വേഷണം നടത്തിയിരുന്നതും രാജേശ്വര്‍ സിങ്ങായിരുന്നു. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു രാജേശ്വര്‍ സിങ്. അലോക് വര്‍മയുടെയും ഫോണ്‍ ചോര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ട് പുറത്തെത്തിയിരുന്നു. അലോക് വര്‍മയുടെ എതിരാളി ആയിരുന്ന രാകേഷ് അസ്താനയ്ക്കെതിരെ തെളിവുകള്‍ കണ്ടെത്താനും മറ്റും രാജേശ്വര്‍ സിങ് ശ്രമിച്ചിരുന്നു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തിന്റെ ഫോണും ചോര്‍ത്തലിന് വിധേയമായതെന്നാണ് വിവരം.

Top