പെഗാസസ്; സിബിഐ മുന്‍ മേധാവി അലോക് വര്‍മ്മയുടെ ഫോണും ചോര്‍ത്തി

ന്യൂഡല്‍ഹി: സി.ബി.ഐ മുന്‍ മേധാവി അലോക് വര്‍മ്മയുടെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. അലോക് വര്‍മ്മയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷമാണ് ഫോണ്‍ നിരീക്ഷണത്തിലായതെന്നാണ് റിപ്പോര്‍ട്ട്. സി.ബി.ഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ ഫോണും പെഗാസസ് പട്ടികയില്‍ ഉണ്ടെന്നാണ് വിവരം.

2018 ഒക്ടോബര്‍ 23ന് രാത്രിയാണ് അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇതിന് പിന്നാലെയാണ് അലോകിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൂന്ന് ഫോണ്‍ നമ്പരുകള്‍ പെഗാസസ് വഴി നിരീക്ഷിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

അലോക് വര്‍മ്മയ്ക്കും രാകേഷ് അസ്താനയ്ക്കും ഒപ്പം എ കെ. ശര്‍മ്മയുടെ നമ്പറും പെഗാസസ് പട്ടികയില്‍ ഉണ്ട്. സി.ബി.ഐ പോളിസി വിഭാഗം തലവനായിരുന്ന എ.കെ. ശര്‍മ്മയെയും അന്ന് രാത്രി മാറ്റിയിരുന്നു. 2019 വരെ സിബിഐയില്‍ തുടര്‍ന്ന എ.കെ. ശര്‍മ്മ ഈ വര്‍ഷം വിരമിച്ചിരുന്നു. രാകേഷ് അസ്താമ നിലവില്‍ സി.ആര്‍.പി.എഫ് തലവനാണ്.

Top