പെഗാസസ് സമാന്തര അന്വേഷണം; പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെ സുപ്രീംകോടതി

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അദ്ധ്യക്ഷനായ സമിതിയുടെ അന്വേഷണത്തിനെതിരെ സുപ്രീംകോടതി. സമാന്തര അന്വേഷണം നടത്തില്ലെന്ന് ഉറപ്പ് നല്‍കിയിട്ടും എന്തുകൊണ്ടാണ് ജുഡീഷ്യല്‍ പാനല്‍ അന്വേഷണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചു. കേസിന്റെ രേഖകള്‍ നല്‍കാനും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ദേശീയതലത്തില്‍ അന്വേഷണ സമിതി രൂപീകരിച്ചിട്ടും പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സമാന്തര അന്വേഷണം നടത്തുകയാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇടപെടല്‍.

ഇസ്രയേലി ചാരസോഫ്‌റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, ബിനിസനുകാര്‍, മാധ്യമപ്രവര്‍ത്തരുടെ ഫോണ്‍ ചോര്‍ത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ പെഗാസെസ് വിവാദം 2019 മുതലേ ചര്‍ച്ചാ വിഷയമാണ്.

രണ്ട് കമ്പനികള്‍ തമ്മിലുള്ള തര്‍ക്കം മാത്രമായി വിവാദത്തെ കണ്ട കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയുടെ വിധിക്ക് ശേഷം പ്രതിസന്ധിയിലാണുള്ളത്. ഇന്ത്യയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ പത്ത് പേരുടെ ഫോണില്‍ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ നടന്നതായി ഫോറന്‍സ് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.

Top