പെഗാസസ്; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി ജോണ്‍ ബ്രിട്ടാസ് എംപി

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സിപിഎം രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസാണ് ഹര്‍ജി നല്‍കിയത്. കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും, മൗലികാവകാശത്തിന്റെയും ലംഘനമാണ് നടന്നിരിക്കുന്നത് എന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

കൂടാതെ, കേന്ദ്ര ഏജന്‍സികളില്‍ വിശ്വാസമില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ഇടപെടല്‍ തേടി നേരത്തെ അഭിഭാഷകനായ എംഎല്‍ ശര്‍മ്മ കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

ഇസ്രയേലിലെ എന്‍.എസ്.ഒ ഗ്രൂപ്പിന്റെ പെഗാസസ് ചാര സോഫ്റ്റ് വെയറിലൂടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചെലവഴിക്കുന്നത് വന്‍തുകയെന്നും കണ്ടെത്തിയിരുന്നു. ഒരു ഫോണില്‍നിന്ന് നിശ്ചിതകാലയളവിലേക്ക് വിവരം ചോര്‍ത്താന്‍ ശരാശരി അഞ്ച് മുതല്‍ ആറ് കോടി രൂപവരെയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തിയവരുടെ പുതിയ പട്ടികയും പുറത്തായതോടെയാണ് കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം പി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പട്ടികയില്‍ വീട്ടമ്മമാര്‍ ഉള്‍പ്പെടെ 60 ല്‍ അധികം സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവന്ന വിവരം.

പട്ടികയില്‍ വീട്ടമ്മമാരേക്കൂടാതെ അധ്യാപകരുടെയും അഭിഭാഷകരുടെയും ഫോണുകള്‍ ചോര്‍ത്തിയെന്നാണ് പുതിയ പട്ടിയകയില്‍ നിന്നും ലഭിക്കുന്ന വിവരം.

Top