പെഗാസസ്; കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിന് പിന്നാലെ പെഗാസസ് വിഷയത്തില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്. മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ക്കായുള്ള രണ്ട് ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറിന്റെ ഭാഗമായി 2017 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് വാങ്ങിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2017ല്‍ നരേന്ദ്രമോദി സന്ദര്‍ശിച്ചപ്പോഴാണ് ഇതില്‍ തീരുമാനമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ശത്രുക്കളെപ്പോലെ പ്രവര്‍ത്തിക്കുകയും ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ യുദ്ധം ചെയ്യുന്നതെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു. ”പെഗാസസ് ഉപയോഗിച്ചുള്ള നിയമവിരുദ്ധമായ ഒളിച്ചുകളി രാജ്യദ്രോഹത്തിന് തുല്യമാണ്. ആരും നിയമത്തിന് അതീതരല്ല, നീതി ലഭിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കും” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരെ കബളിപ്പിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ മിലിട്ടറി ഗ്രേഡ് സ്പൈവെയറുകള്‍ ഉപയോഗിച്ചു എന്നതിന് നിഷേധിക്കാനാവാത്ത തെളിവാണ് ഇതെന്ന് മാധ്യമ റിപ്പോര്‍ട്ട് ഉദ്ധരിച്ച് കോണ്‍ഗ്രസ് വക്താവ് ഷാമ മുഹമ്മദ് പറഞ്ഞു.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെയും പാര്‍ലമെന്റിനെയും തെറ്റിദ്ധരിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നതെന്ന് രാജ്യസഭാ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശക്തിസിന്‍ഹ് ഗോഹില്‍ ആരോപിച്ചു. സ്‌പൈവെയര്‍ ഉപയോഗിച്ചത് പ്രതിരോധ ആവശ്യങ്ങള്‍ക്കല്ലെന്നും പ്രതിപക്ഷത്തെയും മാധ്യമപ്രവര്‍ത്തകരെയും നിരീക്ഷിക്കാനാണെന്നും ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി കുറ്റപ്പെടുത്തി.

റിപ്പോര്‍ട്ട് അനുസരിച്ച് രണ്ട് ബില്ല്യണ്‍ ഡോളറിനാണ് പെഗാസസും മിസൈല്‍ സംവിധാനവും ഇന്ത്യ വാങ്ങിയത്. 2017ല്‍ നരേന്ദ്രമോദി സന്ദര്‍ശിച്ചപ്പോഴാണ് ഇതില്‍ തീരുമാനമായതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തിലെ പല സര്‍ക്കാരുകള്‍ക്കും ഇസ്രായേല്‍ പെഗസസ് വിറ്റതായാണ് വിവരം.

2019ല്‍ സോഫ്റ്റ്?വെയറിനുള്ളില്‍ നിയമവിരുദ്ധമായി കടന്നുകയറിയെന്നാരോപിച്ച് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് എന്‍എസ്ഓ ഗ്രൂപ്പിനെതിരേ കേസ് ഫയല്‍ ചെയ്തിരുന്നു. നിരവധി ഇന്ത്യന്‍ പ്രമുഖരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ പെഗാസസ് കടന്നുകയറിയതായി കണ്ടെത്തിയെന്ന് ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള സ്ഥാപനം സ്ഥിരീകരിച്ചിരുന്നു. പെഗാസസ് വാങ്ങിയതുമായി ബന്ധപ്പെട്ട മറുപടികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞുമാറിയിരുന്നു. 2021 ഓഗസ്റ്റില്‍, എന്‍എസ്ഒ ഗ്രൂപ്പുമായി തങ്ങള്‍ക്ക് ഒരു ബിസിനസ് ഇടപാടും ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

 

Top