നെടുങ്കണ്ടം കസ്റ്റഡി മരണം ; മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും വീഴ്ച പറ്റിയെന്ന് സിപിഐ

pinarayi

തൊടുപുഴ : പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഹരിത ഫിനാന്‍സിയേഴ്‌സ് സാമ്പത്തിക തട്ടിപ്പു കേസ് പ്രതി രാജ് കുമാര്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍. വിഷയത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും വീഴ്ച പറ്റി. ഇടതുപക്ഷ നയം സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്കായില്ലെന്നും ശിവരാമന്‍ പറഞ്ഞു.

ഉരുട്ടിക്കൊലയ്ക്ക് നേതൃത്വം നല്‍കിയ എസ്പിക്കു സ്ഥാനക്കയറ്റം നല്‍കിയെന്നും മുന്‍ എസ്പിയെ ഉപയോഗിച്ച് ചിലര്‍ സിപിഐയെ ഒതുക്കാന്‍ നോക്കിയെന്നും കുഴപ്പക്കാരെയെല്ലാം തല്ലിക്കൊല്ലാനുള്ള സേനയല്ല പോലീസെന്നും അദ്ദേഹം വ്യക്തമാക്കി.

കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് സിപിഐ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ ഇടുക്കി മുന്‍ എസ്പി കെ.ബി.വേണുഗോപാലിനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഭരണകക്ഷിയിലെ രണ്ടാം കക്ഷിയായ സിപിഐ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. മുന്‍ എസ്പിക്ക് പുറമേ കട്ടപ്പന ഡിവൈഎസ്പിയെയും കേസില്‍ പ്രതി ചേര്‍ക്കണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്.

മാര്‍ച്ച് തടയാന്‍ വന്‍ പോലീസ് സന്നാഹം സ്റ്റേഷന് മുന്നില്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.

Top