കസ്റ്റഡി മരണം:തന്നെ അപകടപ്പെടുത്തുമോയെന്ന് ഭയമുണ്ടെന്ന് കൂട്ടുപ്രതി ശാലിനി

ഇടുക്കി : പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ കൂട്ടുപ്രതിയായ ശാലിനിയുടെ വെളിപ്പെടുത്തല്‍. തന്നെ അപകടപ്പെടുത്തുമോയെന്ന് ഭയമുണ്ടെന്ന് ശാലിനി പറഞ്ഞു. സംഘത്തില്‍ ആളുകളെ ചേര്‍ത്തതുകൊണ്ടാണ് തന്നെ രാജ്കുമാര്‍ എംഡിയാക്കിയത്. രാജ്കുമാര്‍ കൂടുതല്‍ പണം വാങ്ങിയോയെന്ന് അറിയില്ലെന്നും കോടികളുടെ ബിസിനസ് നടന്നിട്ടില്ലെന്നും 15 ലക്ഷത്തിന്റെ ഇടപാടാണ് നടന്നതെന്നും ശാലിനി വ്യക്തമാക്കി.

അതേസമയം എസ്ഐ സാബു അമ്ബതിനായിരം രൂപ കൈക്കൂലി ചോദിച്ചിരുന്നു. പിറ്റേദിവസം നല്‍കാനിരിക്കെയാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്തത്. രാജ്കുമാറിനെ മര്‍ദ്ദിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതും എസ്ഐയാണെന്നും ശാലിനി പറഞ്ഞു. രാജ്കുമാറിനെ പൊലീസുകാര്‍ മര്‍ദ്ദിച്ചുവെന്നും താന്‍ അത് കണ്ടിരുന്നുവെന്നും പൊലീസില്‍ ഏല്‍പ്പിക്കുന്നതിനിടെ നാട്ടുകാരും രാജ്കുമാറിനെ മര്‍ദ്ദിച്ചുവെന്നും ശാലിനി പറയുന്നു. ഷര്‍ട്ടും കൊന്തയും ഊരിവെച്ചു ശേഷം മുട്ടുകുത്തി ഇരിക്കാന്‍ രാജ്കുമാറിനോട് പോലീസ് ആവശ്യപ്പെട്ടു. പിന്നീട് ചൂരലുകൊണ്ട് കാലില്‍ അടിച്ചുവെന്നും ശാലിനി പറഞ്ഞു. അതിനിടെ ആളുകള്‍ക്ക് പണം തിരികെ നല്‍കാന്‍ ഒരു ദിവസം സാവകാശം നല്‍കണമെന്ന് രാജ്കുമാര്‍ പറഞ്ഞതായി ശാലിനി വ്യക്തമാക്കി.

തനിക്കെതിരെ പൊലീസ് മുളക് പ്രയോഗം നടത്തിയെന്നും തന്നെ മര്‍ദ്ദിച്ചശേഷം ബാഗിലെ സാധനങ്ങളെല്ലാം പുറത്തെടുത്തിട്ടുവെന്നും കാലിന് അടിയേറ്റത് മൂലം തനിക്ക് നടക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ശാലിനി കൂട്ടിച്ചേര്‍ത്തു.

അതേസമയം കസ്റ്റഡി കൊലപാതകത്തില്‍ പ്രതിപ്പട്ടിക വിപുലീകരിക്കാനൊരുങ്ങിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. കേസിലെ രണ്ടും മൂന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനൊപ്പം മര്‍ദ്ദനത്തിന് സഹായിച്ചവരെയും തെളിവ് നശിപ്പിച്ചവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

കേസില്‍ നാല് പ്രതികളെന്നാണ് പീരുമേട് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഒന്നാം പ്രതി എസ്ഐ സാബുവിനേയും നാലാം പ്രതി സജീവ് ആന്റണിയേയും അറസ്റ്റ് ചെയ്തു. രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് വിവരം. ഇവരെ കൂടാതെ കൂടുതല്‍ പൊലീസുകാരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇപ്പോള്‍ പറയുന്നത്.

രാജ്കുമാര്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന ദിവസങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പൊലീസുകാരെയും ക്രൈംബ്രാഞ്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. ആദ്യ നാല് പ്രതികളെ കൂടാതെ വേറെയും ചിലര്‍ രാജ് കുമാറിനെ മര്‍ദ്ദിച്ചിട്ടുണ്ട്. സ്റ്റേഷന്‍ റെക്കോര്‍ഡുകളില്‍ തിരിമറിയും ഉണ്ടായി. ഇങ്ങനെ മര്‍ദ്ദിച്ചവരും തെളിവു നശിപ്പിച്ചവരുമെല്ലാം പ്രതിപ്പട്ടികയില്‍ വരും. രാജ് കുമാറിന്റെ കൂട്ടുപ്രതികളായ ശാലിനിയേയും മഞ്ജുവിനേയും മര്‍ദ്ദിച്ച പൊലീസുകാരികള്‍ക്കെതിരെയും നടപടിയെടുക്കും.

തിങ്കളാഴ്ച എസ്ഐ സാബുവിനേയും സിപിഒ സജീവിനെയും കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കുന്നുണ്ട്. കസ്റ്റഡിയില്‍ കിട്ടിയാല്‍ ഉടനെ അവരുടെ മൊഴി കൂടി അനുസരിച്ചാകും പ്രതിപ്പട്ടിക വിപുലീകരിക്കുക.

Top