കൊച്ചി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ ഇടുക്കി മജിസ്ട്രേറ്റിനെ വിമര്‍ശിച്ച് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. കേസില്‍ മജിസ്ട്രേറ്റിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കെമാല്‍ പാഷ ആരോപിച്ചു.
വാഹനത്തിനടുത്ത് പോയാണ് രാജ്കുമാറിനെ റിമാന്‍ഡ് ചെയ്തത്. അതിന്റെ സാഹചര്യം എന്തായിരുന്നുവെന്ന് മജിസ്ട്രേറ്റ് പരിശോധിക്കണമായിരുന്നുവെന്നും പ്രതിക്ക് ചികിത്സ ഉറപ്പാക്കേണ്ട ബാധ്യത മജിസ്ട്രേറ്റിനുണ്ടായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്കുമാറിന്റെ മരണത്തില്‍ ജയില്‍ അധികൃതര്‍ക്കും വീഴ്ച പറ്റി. പ്രതിയെ നേരത്തെ ആശുപത്രിയില്‍ കൊണ്ടു പോകണമായിരുന്നു. ജയില്‍ അധികൃതര്‍ക്ക് എതിരേയും അന്വേഷണം വേണമെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.
അതേസമയം അറസ്റ്റിലായ പ്രതികള്‍ നിയാസിനെയും റെജി മോനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇരുവരെയും ഇന്നലെ അറസ്റ്റ് ചെയ്തത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഇന്നലെ രാവിലെയാണ് ഇരുവരും അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിയത്. തുടര്‍ന്ന് എട്ടര മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയരാക്കി.ആദ്യഘട്ടത്തില്‍ അറസ്റ്റിലായ എസ് ഐ സാബുവിന്റെയും സി പി ഒസജിമോന്‍ ആന്റണിയുടെയും മൊഴിയും ഇവര്‍ക്കെതിരായിരുന്നു.
റെജിമോനും നിയാസും നെടുങ്കണ്ടം സ്റ്റേഷനിലെ ചില രേഖകള്‍ തിരുത്തിയത് സംബന്ധിച്ചും അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചു. എസ്.ഐ സാബുവിനെ ഇന്നലെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയല്‍ ക്രൈബ്രാഞ്ച് സംഘം അപേക്ഷ സമര്‍പ്പിച്ചു. ഇന്ന് അപേക്ഷ പരിഗണിച്ചേക്കും. അച്ചടക്ക നടപടി സ്വീകരിച്ച എസ്.പി വേണുഗോപാലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട സി.പി.ഐ ഇന്ന് നെടുങ്കണ്ടത്തേക്ക് പൊലീസ് സ്റ്റ്ഷേന്‍ മാര്‍ച്ച് സംഘടിപ്പിക്കും.
സാമ്പത്തികതട്ടിപ്പു കേസിലെ പ്രതി രാജ്കുമാറാണ് കസ്റ്റഡിയിലെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് മരിച്ചത്. ഒമ്പതു പോലീസുകാര്‍ മര്‍ദ്ദിച്ചെന്ന കേസിലെ മറ്റുപ്രതികളായ ശാലിനിയുടെയും മഞ്ജുവിന്റെയും മൊഴി പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ് വേഗത്തിലായത്.