കര്‍ഷക സമരം; ഡല്‍ഹിയില്‍ ഒരു കര്‍ഷകന്‍ കൂടി മരിച്ചു, പ്രതിഷേധം ശക്തം

ഡല്‍ഹി : കര്‍ഷക സമരത്തിനിടെ ഡല്‍ഹിയില്‍ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. പോലീസ് നടപടിയില്‍ പരിക്കേറ്റ ഒരു കര്‍ഷകന്‍ കൂടി മരിച്ചെന്ന് നേതാക്കള്‍ പറഞ്ഞു. ബട്ടിന്‍ഡ സ്വദേശി ദര്‍ശന്‍ സിംഗ് (62) ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്. ഇതോടെ ഈ സമരത്തില്‍ പങ്കെടുക്കവെ മരിച്ചവരുടെ എണ്ണം അഞ്ചായെന്നും സമരക്കാര്‍ പറഞ്ഞു. ഖനൗരി അതിര്‍ത്തിയില്‍ സമരത്തിന്റെ അദ്യ ദിനം മുതല്‍ ദര്‍ശന്‍ സിംഗ് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പോലീസിന്റെ ഗ്രനേഡ് പ്രയോഗത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്നുവെന്നാണ് വിവരം. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഹരിയാന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസെടുക്കണം എന്ന് കര്‍ഷക നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. അല്ലാതെ വെടിയേറ്റ് മരിച്ച യുവ കര്‍ഷകന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അനുവദിക്കില്ലെന്നാണ് നിലപാട്. മൃതദേഹം സൂക്ഷിച്ച പട്യാലയിലെ ആശുപത്രി നേതാക്കള്‍ സന്ദര്‍ശിച്ചു.

അതിനിടെ നോയിഡയിലെ കര്‍ഷകരുടെ സമരം മാര്‍ച്ചിലേക്ക് മാറ്റിവെച്ചു. യുപി സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച സാഹചര്യത്തിലാണ് തീരുമാനം. നോയിഡ, ഗ്രേറ്റര്‍ നോയിഡ വികസന അതോറിറ്റി ഏറ്റെടുത്ത ഭൂമിക്ക് കൂടുതല്‍ നഷ്ടപരിഹാരം അടക്കം ആവശ്യപ്പെട്ടാണ് നോയിഡയിലെ കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് യുപി സര്‍ക്കാര്‍ സമിതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Top