വാതുവെപ്പുകാര്‍ സമീപിച്ചകാര്യം മറച്ചു വച്ചു; പാക് ക്രിക്കറ്റ് താരത്തിന് വിലക്ക്

വാതുവെപ്പുകാര്‍ സമീപിച്ചകാര്യം മറച്ച് വച്ച പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിനെ ക്രിക്കറ്റില്‍ നിന്ന് മൂന്ന് വര്‍ഷത്തേക്ക് വിലക്കി. പാക് ക്രിക്കറ്റ് ബോര്‍ഡ് അച്ചടക്ക സമിതിഅക്മലിനെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമാണ് വിലക്കിയത്. ലാഹോര്‍ ഹൈക്കോടതി മുന്‍ ജഡ്ജി ഫസല്‍ ഇ മിറാന്‍ ചൗഹാന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഒത്തുകളിക്കാനായി വാതുവെപ്പുകാര്‍ സമീപിച്ച കാര്യം മറച്ചുവെച്ചുവെന്നതാണ് അച്ചടക്ക സമിതി അക്മലിനെതിരെ ചുമത്തിയ കുറ്റം. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഫെബ്രുവരി 20ന് ഈ വര്‍ഷത്തെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിനായി കളിക്കുന്നതില്‍ നിന്ന് പാക് ബോര്‍ഡ് അക്മലിനെ വിലക്കിയിരുന്നു. തുടര്‍ന്ന് അക്മലിന് പാക് ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

മാര്‍ച്ച് 31ന് മുമ്പ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നെതെങ്കിലും നോട്ടീസിന് മറുപടി നല്‍കണ്ടെന്ന തീരുമാനത്തില്‍ അക്മല്‍ ഉറച്ചു നിന്നതോടെ പാക് ബോര്‍ഡ് തീരുമാനം അച്ചടക്ക സമിതിക്ക് വിടുകയായിരുന്നു. പാക് സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന രണ്ടാമത്തെ പാക് ക്രിക്കറ്റ് താരമാണ് അക്മല്‍. 2017ല്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ഷര്‍ജീല്‍ ഖാനെയും പാക് സൂപ്പര്‍ ലീഗിലെ തല്‍സമയ വാതുവെപ്പുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. പിന്നീട് ഇത് രണ്ടര വര്‍ഷമായി കുറച്ചു.

Top