പി സി ചാക്കോയുടെ ഓഫീസും വീടും പരിശോധിക്കുന്നു

കൊച്ചി: എൻ സി പി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയുടെ വീട്ടിലും ഓഫീസിലും കോടതി ഉത്തരവ് പ്രകാരം പരിശോധന. നേരത്തെ സംസ്ഥാന ട്രഷറർ ആയിരുന്ന എന്‍ എ മുഹമ്മദ്കുട്ടി നല്‍കിയ കേസിലെ നടപടികളുടെ ഭാഗമായാണ് കോടതി നിശ്ചയിച്ച അഡ്വക്കേറ്റ് കമ്മീഷന്‍ ചാക്കോയുടെ വീടും ഓഫീസും പരിശോധിക്കുന്നത്. ദേശീയ സെക്രട്ടറി കൂടിയായിരുന്ന എന്‍ എ മുഹമ്മദ്കുട്ടിയെ 6 വര്‍ഷത്തേക്ക് പുറത്താക്കിയ നടപടി നേരത്തെ കോടതി സ്‌റ്റേ ചെയ്തിരുന്നു.

ബാലറ്റിലൂടെ ഇലക്ഷന്‍ നടത്താതെ ചാക്കോയെ കൈ പൊക്കി സംസ്ഥാന പ്രസിഡന്റായി നിയമിച്ച തീരുമാനത്തിനെതിരെ നല്‍കിയ മറ്റൊരു കേസിലാണ് ചാക്കോയുടെ വീടും, ഓഫീസും റിട്ടേണിങ് ഓഫീസര്‍ അഡ്വക്കേറ്റ് സി സി തോമസിന്റെ ഓഫീസും പരിശോധിക്കാന്‍ കോടതി ഉത്തരവ് പ്രകാരം നിയമിച്ച അഡ്വക്കേറ്റ് കമ്മീഷന്‍ തെളിവെടുപ്പ് നടത്തുന്നത്.

ഇക്കഴിഞ്ഞ സെപ്തംബർ മാസത്തിലാണ് പി സി ചാക്കോ വീണ്ടും എൻ സി പി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. മന്ത്രി എ കെ ശശീന്ദ്രനായിരുന്നു ചാക്കോയുടെ പേര് നിർദേശിച്ചത്. തോമസ് കെ തോമസ് എം എൽ എ പിന്താങ്ങിയതോടെ തീരുമാനം അതിവേഗത്തിൽ കഴിഞ്ഞു. പി സി ചാക്കോയെ പ്രസിഡന്‍റാക്കാൻ ഇരു വിഭാഗങ്ങളും നേരത്തെ തന്നെ സമവായത്തില്‍ എത്തിയിരുന്നു. അഡ്വ. പി എം സുരേഷ് ബാബു, പി കെ രാജൻ മാസ്റ്റർ, ലതിക സുഭാഷ് എന്നിവരാണ് വൈസ് പ്രസിഡന്‍റുമാരായി തെരഞ്ഞെടുക്കപ്പെട്ടത്.

പി ജെ കുഞ്ഞുമോനെ ട്രഷററായും തെരഞ്ഞെടുത്തിരുന്നു. യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയാണ് മലപ്പുറത്ത് നിന്നുള്ള നേതാവ് എൻ എ മുഹമ്മദ് കുട്ടി അന്ന് പ്രതിഷേധിച്ചത്. മുഹമ്മദ് കുട്ടി മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും കൈകൾ ഉയർത്തിയുള്ള വോട്ടെടുപ്പ് നടന്നത് ജനാധിപത്യ രീതിയല്ല എന്ന് ആരോപിച്ചാണ് ഇറങ്ങിപ്പോയത്. പിന്നാലെ തെരഞ്ഞെടുപ്പ് രീതിക്കെതിരെ ഇദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.

Top