രണ്ടുലക്ഷം വോട്ടിന് ജയിക്കും : പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് പി.സി ജോര്‍ജ്

കോട്ടയം : പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് പി.സി ജോര്‍ജ്. ഏതു മുന്നണി പിന്തുണച്ചാലും സ്വീകരിക്കുമെന്നും ആരുടെ വോട്ടും വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പി.സി ജോര്‍ജ് മൂന്നാഴ്ച മുമ്പ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും പിന്നീട് പിന്‍വാങ്ങുകയും ചെയ്തിരുന്നു.

യു.ഡി.എഫുമായി സഹകരിച്ചുപോകാമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഉറപ്പിനെത്തുടര്‍ന്നാണ് പത്തനംതിട്ടയിലടക്കം മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടു. എല്ലായിടത്തും യു.ഡി.എഫിനെ പിന്തുണക്കാനും അവരുമായുള്ള ചര്‍ച്ചയില്‍ ധാരണയായതായും അദ്ദേഹം അറിയിച്ചു.

കോണ്‍ഗ്രസ് വഞ്ചിച്ചു. ഇനി അവരുമായി ഒരു ബന്ധവുമില്ല. കോണ്‍ഗ്രസ് ബന്ധപ്പെട്ടാലും പിന്മാറില്ല. പത്തനംതിട്ടയില്‍ രണ്ടുലക്ഷം വോട്ടിന് വിജയിക്കും. അവിടെ പിന്തുണക്കുന്നരെ മറ്റ് മണ്ഡലങ്ങളില്‍ സഹായിക്കും. ചൊവ്വാഴ്ച ചേരുന്ന പാര്‍ട്ടി യോഗത്തില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ മോശം പാര്‍ട്ടിയായി കാണുന്നില്ല. അവര്‍ പിന്തുണച്ചാല്‍ സ്വീകരിക്കും.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കിയത്. ഇപ്പോള്‍ ഇത് അറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. നേരത്തെ, മുഴുവന്‍ മണ്ഡലങ്ങളിലും ജനപക്ഷം മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജോര്‍ജ്, പിന്നീട് പത്തനംതിട്ട അടക്കം മൂന്നു മണ്ഡലങ്ങളില്‍ മാത്രം മത്സരിക്കുമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

Top